ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ കഴിയില്ലെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ 45)0 സംസ്ഥാന സമ്മേളനം വടകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗമാകമാനം കാവിവൽക്കരിക്കുന്നതിന് വേണ്ടിയുള്ള അതിതീവ്ര ശ്രമവുമായിട്ടാണ് മോദി ഭരണകൂടം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഗുണമേന്മയുള്ളതും മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നതുമായ വിദ്യാഭ്യാസത്തെ തകർക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ക്യാമ്പസുകൾ ക്രിമിനൽ കേന്ദ്രങ്ങളായി മാറുന്നത് ആശങ്കാജനകമാണെന്നും, സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത-പൊതുവിദ്യാഭ്യാസ മന്ത്രിമാർ സംസ്ഥാനത്തിന് അപമാനമായി മാറിയിരിക്കുന്നു. കേന്ദ്രത്തിലെ കാവിവത്കരണത്തേയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് വത്കരണത്തേയും ഒരുപോലെ എതിർക്കേണ്ടതാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വടകര എം.എൽ.എ. കെ.കെ. രമ എം.എൽ.എ. മുഖ്യാതി ഥിയായിരുന്നു.
ജിസിടിഒ പ്രസിഡന്റ് പ്രൊഫ.ഡോ.ഗ്ലാഡ്സൺ രാജ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമേഖലയുടെ മൂല്യക്ഷയം, അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദൗർബല്യങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ. ഡി. ലിയാഖത്ത് അലി സ്വാഗതഭാഷണം നിർവഹിച്ചു.
കെ.പി.സി.സി സെക്രട്ടറി ഐ. മൂസ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, കെ.എസ്.യു ജനറൽ സെക്രട്ടറി അർജുൻ കട്ടിയത്ത്, കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിനിധി ശ്രീ കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. റാഗിങ് കേസുകൾ കൈകാര്യം ചെയ്യാൻ സ്വതന്ത്യാധികാരമുള്ള ജുഡിഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് സംഘടനാ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ജി.സി.ടി.ഒ ട്രഷറർ ശ്രീ ഷിനിൽ ജെയിംസ് നന്ദി അർപ്പിച്ചു.