തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ ക്രൂരമായ റാഗിങ് നടന്നതായി കണ്ടെത്തി. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി- റാഗിങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
സി സി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. ബിന്‍സിനെ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിട്ടത്തും അടിച്ചു. തുടര്‍ന്നാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.
സീനിയര്‍ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നീ ഏഴ് പേരാണ് റാഗിങ് നടത്തിയതെന്നാണ് പരാതി നല്‍കിയിരുന്നത്. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.