മണക്കുളങ്ങര ക്ഷേത്ര അപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ജോലി നൽകണം, അഡ്വക്കറ്റ് കെ പ്രവീൺകുമാർ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതും ആയി ബന്ധപ്പെട്ട ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ മരണപ്പെട്ട കുടുംബങ്ങളിലെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നൽകുകയോ അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കുകയോ ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഏകനായി മാത്രം എഴുന്നള്ളിക്കപ്പെടേണ്ട ആനയാണ് എന്ന് അറിഞ്ഞിട്ടും അതിനു തയ്യാറാവാതെ അത്യാഹിതത്തെ വിളിച്ചു വരുത്തുന്ന നിലപാടാണ് ഗുരുവായൂർ ദേവസ്വം ബോർഡ് സ്വീകരിച്ചത്. തിടമ്പേറ്റിയിട്ടും ഇടച്ചങ്ങലകൾ ബന്ധിക്കാതെ മാറ്റിവച്ചത് അപകടത്തിന്റെ ആഴം വർദ്ധിക്കുവാൻ കാരണമായി എന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ ധാർമികമായ ഉത്തരവാദിത്വത്തിൽ നിന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല എന്നും അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു.

മരണപ്പെട്ടവർക്ക് പുറമേ പരിക്കുപറ്റിയവർക്കും അടിയന്തരമായി ചികിത്സാസഹായം അനുവദിക്കുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും ഉണ്ട്. നിസ്സാരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്ന സർക്കാറിന്റെയും വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം അണിനിരത്തുമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ സൂചിപ്പിച്ചു. അത്യാഹിതം ഉണ്ടായ മണക്കുളങ്ങര ക്ഷേത്രവും മരണപ്പെട്ടവരുടെ വീടുകളും സന്ദർശിക്കുമ്പോൾ ആയിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. അരുൺ മണമൽ, ടി പി കൃഷ്ണൻ, അഡ്വ. പി ടി ഉമേന്ദ്രൻ, രമ്യ മനോജ്, ആലി, ദിവാകരൻ നായർ, ശിവാനന്ദൻ, ബാലകൃഷ്ണൻ, ഇ കെ മോഹനൻ, രാജൻ, മുസ്തഫ മാവിൻ ചുവട്, തുടങ്ങിയവർ ഡിസിസി പ്രസിഡണ്ടിനെ അനുഗമിച്ചു.

Leave a Reply

Your email address will not be published.