കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിൽ, പ്ലാസ്റ്റിക് പുനഃചംക്രമണത്തിലൂടെ നിർമിച്ച വീടിന്റെ താക്കോൽ കായണ്ണയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ്, ചോലക്കൽ മീത്തൽ ഷൈനിക്കും കുടുംബത്തിനും കൈമാറി.
പുനഃചംക്രമണംചെയ്ത പ്ലാസ്റ്റിക്കില്‍നിന്നുള്ള കട്ടകളാല്‍ കൊരുത്തൊരു വീട്. സിമന്റും മണലും ആവശ്യമില്ലാത്ത, പെയിന്റടിക്കേണ്ടാത്തൊരു ഭവനം. കായണ്ണയില്‍ ഒരുക്കിയ പരിസ്ഥിതിസൗഹൃദ വീടിന്റെ താക്കോല്‍ കൈമാറല്‍ നാടിന്റെ ഉത്സവാഘോഷമായി. പത്തുവര്‍ഷത്തോളം ഷെഡില്‍ കഴിഞ്ഞ ചോലക്കല്‍ മീത്തല്‍ രതീഷിന്റെയും ഷൈനിയുടെയും കുടുംബത്തിന് വീടൊരുങ്ങിയ ആഹ്ലാദസുദിനം, നിറഞ്ഞ സദസ്സിന് മധുരം വിളമ്പിയാണ് നാട്ടുകാര്‍ ആഘോഷിച്ചത്. തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് താക്കോല്‍ കൈമാറ്റം നിര്‍വഹിച്ചു.
മാതൃഭൂമിയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനിലെ എടക്കാട് വാര്‍ഡില്‍ നടപ്പാക്കിയ ‘എന്റെ എടക്കാട്’ പദ്ധതിയില്‍ ശേഖരിച്ച പ്ലാസ്റ്റിക്കില്‍നിന്ന് ആറര ടണ്‍ പുനഃചംക്രമണം ചെയ്താണ് കട്ടകള്‍ നിര്‍മിച്ചത്. ഓറിയോണ്‍ പോളിമേഴ്സായിരുന്നു നിര്‍മാതാക്കള്‍. മഴയും മഞ്ഞും വെയിലുമൊന്നും ഏല്‍ക്കാതെ കാക്കാനുള്ള മേല്‍ക്കൂരകളാകട്ടെ പ്ലാസ്റ്റിക്കില്‍നിന്ന് ഉയിര്‍കൊണ്ട ഓടുകളാണ്. ഈര്‍പ്പത്തെയും തീയെയും ചെറുക്കാനും കഴിവുള്ള കട്ടകളെല്ലാം പുനരുപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ജില്ലയിലെ 200-ാമത്തെ വീടാണ് കായണ്ണയില്‍ പൂര്‍ത്തീകരിച്ചത്. താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷനായി. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ജോയന്റ് എക്‌സിക്യുട്ടീവ് ഡയറക്ടറും പ്രോജക്ട് തലവനുമായ ബി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ., കായണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, ഓറിയോണ്‍ പോളിമേഴ്സ് ചെയര്‍മാന്‍ എം.പി. ബാബു, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ചീഫ് പി.ജി. പ്രഗീഷ്, മാതൃഭൂമി ഡയറക്ടര്‍ ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ് കുമാര്‍, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സോഷ്യല്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ എം.എസ്. വിനോദ് കുമാര്‍, എം.പി. സൗഹൃദ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ഷീബ, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.കെ. നാരായണന്‍, എം. കുഞ്ഞമ്മദ്, എന്‍. ചോയി, ബാബു കുതിരോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
