കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല(68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ(78), വടക്കയില്‍ (ഊരളളൂര്‍ കാരയാട്ട്) രാജന്‍ (68) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെളളിയാഴ്ച പന്ത്രണ്ടരയോടെ കുറുവങ്ങാട് മാവിന്‍ ചുവടില്‍ പൊതു ദര്‍ശനത്തിന് വെച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ബന്ധുക്കളും നാട്ടുകാരും യാത്രാമൊഴി നല്‍കിയത്. ക്ഷേത്രോത്സവത്തില്‍ പങ്കാളികളികളാവാന്‍ എത്തിയ ബന്ധുക്കളും നാട്ടുകാരും അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി. ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചശേഷം ഓരോരുത്തരുടെയും മൃതദേഹങ്ങള്‍ സ്വന്തം വീടുകളിൽ സംസ്‌ക്കരിച്ചു.
മരിച്ച വടക്കയില്‍ രാജന്‍ കുറുവങ്ങാട് സ്വദേശിയാണെങ്കിലും ദീര്‍ഘകാലമായി ഊരള്ളൂരിലാണ് താമസം. രാജന്റെ മൃതദേഹം ഊരള്ളൂരിലെ വീട്ടിലാണ് സംസ്‌ക്കരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, കാനത്തില്‍ ജമീല എം.എല്‍.എ, ഇ.കെ.വിജയന്‍ എം.എല്‍.എ, കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡൻ്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് കെ.കെ.വൈശാഖ്, ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, സി.പി.എം.കൊയിലാണ്ടി ഏരിയാസെക്രട്ടറി ടി.കെ.ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദന്‍, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ടി.എന്‍.കെ.ശശീന്ദ്രന്‍, ദേവസ്വം ബോര്‍ഡ് ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.ചിന്നന്‍ നായര്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍, നഗരസഭ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിം കുട്ടി, എസ്.സുനില്‍ മോഹന്‍ എന്നിവര്‍ അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.