കൊടുവള്ളി: ഒട്ടേറെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ പൂനൂർപ്പുഴ കയ്യേറി അനധികൃത റോഡ് നിർമാണം നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പുഴ കയ്യേറി റോഡ് നിർമിച്ച പൂനൂർപ്പുഴയുടെ ഭാഗങ്ങൾ ബി.ജെ.പി., കെ.എസ്.യു., ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കൾ സന്ദർശിച്ചു.
കൊടുവള്ളി നഗരസഭയിലെ പൂനൂർപ്പുഴയുടെ തീരത്തെ മരങ്ങൾ മുറിച്ചുമാറ്റി പൊതുമുതലുകൾ നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി.കോഴിക്കോട് ഗ്രാമ ജില്ല പ്രസിഡന്റ് ടി.ദേവദാസ് ആവശ്യപ്പെട്ടു. പൂനൂർപ്പുഴയോരത്ത് മരങ്ങൾ മുറിച്ചു മാറ്റിയതും അനധികൃതമായി റോഡ് നിർമിച്ചതും ബി.ജെ.പി. പ്രവർത്തകരോടൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ എം.എൽ.എ. പി.ടി.എ.റഹീമിന്റെ വീടിന്റെ തൊട്ടു പുറകിലാണ് ഈ അനധികൃത കയ്യേറ്റവും പൊതുമുതൽ നശിപ്പിക്കലും നടന്നിട്ടുള്ളത്. എം.എൽ.എ.യുടെ ഈ കാര്യത്തിലുള്ള മൗനം സംശയാസ്പദമാണ്. കൊടുവള്ളി നഗരസഭയിലെ ഇടത് വലത് മുന്നണികൾക്ക് സഹായം നൽകുന്ന ഭൂമാ ഫിയയകളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നഗരസഭ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ടി.ദേവദാസ് പറഞ്ഞു.
ബി.ജെ.പി. കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് മടവൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതി രാധാകൃഷ്ണൻ , ലതീഷ് , മണ്ഡലം സെക്രട്ടറി കെ.പി. മുരളീധരൻ ,ബിജു പടിപ്പുരക്കൽ, വി. ഷിജികുമാർ,വി.എം. ഷാജു, അനിൽകുമാർ കുണ്ടത്തിൽ, ബിനീഷ്, സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പൂനൂർപ്പുഴ കയ്യേറിയ സംഭവത്തിൽ നഗരസഭ അധികൃതർ വാചക കസർത്ത് നിർത്തി കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് കയ്യേറ്റം നടന്ന പൂനൂർപ്പുഴയുടെ ഭാഗങ്ങൾ സന്ദർശിച്ച കെ.എസ്.യു.നേതാക്കൾ ആവശ്യപ്പെട്ടു. പൂനൂർപ്പുഴ കയ്യേറി റോഡ് നിർമാണം നടത്തിയത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും നൊച്ചിമണ്ണിൽ കടവ് മുതൽ മൂത്തോറമാക്കി കടവ് വരെ 800 മീറ്ററോളം അനധികൃതമായി റോഡ് നിർമാണം നടത്തുകയും, കൂറ്റൻ മരങ്ങൾ ഉൾപ്പെടെ അനധികൃതമായി മുറിച്ചു മാറ്റുകയും ചെയ്തതായി കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ പറഞ്ഞു. ഇത്രയും വലിയ നിയമലംഘനം തങ്ങളുടെ മൂക്കിന് ചുവടെ നടന്നിട്ടും അറിയാതിരുന്ന കൊടുവള്ളി നഗരസഭാ അധികൃതരുടെ അനാസ്ഥ ന്യായീകരിക്കാൻ സാധിക്കാത്തതാണ്.
ഇനിയെങ്കിലും കൊടുവള്ളി നഗരസഭ വാചകക്കസർത്ത് നിർത്തി നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിച്ച് പുഴയെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്ക് തടയിടേണ്ടതാണ്. പൂനൂർപ്പുഴയുടെ സംരക്ഷണത്തിനായി സമഗ്ര പാക്കേജ് നടപ്പിൽ വരുത്തണമെന്നും ഫിലിപ്പ് ജോൺ ആവശ്യപ്പെട്ടു. കെ.എസ്.യു. കൊടുവള്ളി അസംബ്ലി ഭാരവാഹികളായ നിഹാൽ ആവിലോറ, ബഷീർ പരപ്പാറ, ഇ.സി.നിഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പൂനൂർപ്പുഴയുടെ പല സ്ഥലങ്ങളിലും പുഴയുടെ സ്വാഭാവിക പ്രകൃതിയിൽ വ്യാപകമായ ഇടപെടലുകൾ നടത്തിയതായും പുഴ സംരക്ഷണമെന്ന വ്യാജേന നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയ സമിതി കൺവീനർ വിജീഷ് പരവരി ആവശ്യപ്പെട്ടു.