നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻസ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായാണ് നഗരഹൃദയ ഭാഗമായ ബസ് സ്റ്റാന്റിനു സമീപത്തായി കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത് . കൂടാതെ 8 ലക്ഷം രൂപ നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തി ടൈൽ വിരിച്ച് ഹാന്റ് റയിൽ വച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവൽക്കരിച്ചിരിക്കയാണ്. തീർത്തും അസംഘടിതമായ രീതിയിൽ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാരെ വഴിയോര കച്ചവട നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് ക്രമീകരിച്ച് അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭ പൂർത്തീകരിച്ചത്. ഈ കച്ചവടക്കാർ നിലവിൽ കച്ചവടം ചെയ്യുന്ന സ്ഥലം തന്നെ പുനരധിവാസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെയും ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട് .
ഇതോടൊപ്പം നഗരസഭയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾക്കായി പൊതു ഇടം ഒരുക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ട് 12 ലക്ഷം രൂപ ചെലവിൽ ഓപ്പൺ സ്റ്റേജും നിർമ്മിച്ചിരിക്കയാണ്.
വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റിഗ് മാർക്കറ്റ്) ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും . ചടങ്ങിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും .