കൊയിലാണ്ടി: ദേശീയപാത വികസന പ്രവർത്തി നടക്കുന്ന ഭാഗങ്ങളില്‍ പൊടി ശല്യം രൂക്ഷമാകുന്നു. സ്‌കൂളുകള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവരെല്ലാം പൊടി ശല്യം കാരണം പ്രയാസമനുഭവിക്കുകയാണ്. നിര്‍മ്മാണ പ്രവർത്തി നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപം താമസിക്കുന്നവരുടെ സ്ഥിതിയാണ് ഏറെ ഗുരുതരം. വീടുകളെല്ലാം പൊടിയില്‍ മുങ്ങി കിടക്കുകയാണ്. ദേശീയ പാതയോരത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ഏറെ ദുരിതം. വാഹനങ്ങള്‍ പൊടി പടലത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രശ്‌നം അതിരൂക്ഷമാകും. മൂവ്വായിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂലിലെ വിദ്യാര്‍ത്ഥികളും അധ്യാപകരമാണ് പൊടി ശല്യത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. സ്‌കൂളിന് തൊട്ടടുത്തായിട്ടാണ് നിര്‍മ്മാണ പ്രവർത്തി. തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രവും ഇവിടെയാണ്. ഈ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളും ഡോക്ടര്‍മാരടക്കമുള്ളവരും ഏറെ പ്രയാസപ്പെടുകയാണ്.
സര്‍വ്വീസ് റോഡിലെ ടാറിംങ്ങ് പൂര്‍ത്തിയാക്കുക, സര്‍വ്വീസ് റോഡില്‍ കൂടിക്കിടക്കുന്ന മണ്ണും പൊടിയും നീക്കം ചെയ്യുക, പകല്‍ സമയം ഇടവിട്ട് നനയ്ക്കുക എന്നിവ ചെയ്യണമെന്നാണ് പരിസരവാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പൊടി പടലം ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ട ദേശീയപാതാ കരാറുകാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇടയ്ക്കിടെ വെള്ളം നനച്ച് പൊടി ശല്യം കുറയ്ക്കാമെന്നിരിക്കെ അതിന് പോലും നിര്‍മ്മാണ കമ്പനി തയ്യാറാകുന്നില്ല. ദേശീയ പാതയോരത്ത് താമസിക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും മുഴുവന്‍ പൊടി നിറഞ്ഞ അവസ്ഥയാണ്. അകത്തളങ്ങളില്‍ പോലും പൊടി നിറയുന്നു. ഹോട്ടലുകാര്‍, ബേക്കറി കടക്കാര്‍, കൂള്‍ ബാറുകാര്‍, പല വ്യഞ്ജന വില്‍പ്പന കടക്കാര്‍ എന്നിവരെല്ലാം പ്രയാസത്തിലാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷ, ടാക്‌സി ഓടിക്കുന്നവരുടെ സ്ഥിതിയും പറഞ്ഞറിയിക്കാന്‍ കഴിയില്ല. റോഡരികിലെ കിണറുകളും, ജല സ്‌ത്രോതസ്സുകളും പൊടിയില്‍ മലിനപ്പെടുകയാണ്. വീടുകളിലും ഹോട്ടലുകളിലുമിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല.
പൊടി ശല്യം കാരണം ശ്വാസം മുട്ട്, അലര്‍ജി എന്നിവ അനുഭവപ്പെട്ട് പലരും ചികിത്സ തേടുകയാണ്. അസുഖ ബാധിതരായവര്‍ നിര്‍മ്മാണ പ്രവർത്തി തീരും വരെയെങ്കിലും മറ്റിടങ്ങളിലേക്ക് താമസം മാറ്റാന്‍ ആലോചിക്കുകയാണ്. പ്രവർത്തി നടക്കുന്നിടത്ത് വാഹനങ്ങള്‍ ഓടിക്കാനും പ്രയാസമാണ്. ദേശീയ പാത നിര്‍മ്മാണം അനന്തമായി നീണ്ടു പോകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. പ്രവർത്തി വേഗത്തില്‍ തീര്‍ക്കുന്നതിന് പകരം കുറച്ച് തൊഴിലാളികളെ വെച്ചാണ് പണി നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കുടിവെള്ള പദ്ധതിയ്ക്ക് റോഡ് കീറിയതും പൊടിശല്യത്തിന് ഇടയാക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ മിക്കയിടത്തും നഗര കുടിവെളള പദ്ധതിയ്ക്കായി റോഡ് ചാല് കീറി പൈപ്പിടുന്നുണ്ട്. കുഴലിട്ടാല്‍ മണ്ണിട്ട് മൂടുന്നതല്ലാതെ വെള്ളം തളിച്ച് പൊടി ശല്യം കുറയ്ക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്. റോഡരികില്‍ കടകള്‍ നടത്തുന്നവരും, വീട്ടുകാരുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.
മഴ പെയ്താല്‍ മാത്രമേ പൊടി ശല്യം കുറയുകയുള്ളു. അതല്ലെങ്കില്‍ പ്രവർത്തി കരാറെടുത്തവര്‍ വെള്ളം നനയ്ക്കാന്‍ നടപടിയെടുക്കണം. പ്രവർത്തികള്‍ കഴിയുമ്പോഴേക്കും റോഡരികുകളില്‍ താമസിക്കുന്നവരും നഗരത്തില്‍ ചെലവഴിക്കേണ്ടി വരുന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നിത്യ രോഗികളായി മാറുമോയെന്ന ആശങ്കയിലാണ്. പൊടിശല്യത്തില്‍ നിന്ന് രക്ഷ തേടി പലരും പ്ലാസ്റ്റിക് വലകളും,പഴയ സാരികളും ഉപയോഗിച്ച് മറയ്ക്കുകയാണ്. റോഡരികുകളിലെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നിലായി തണല്‍ മരങ്ങളും ചെമ്പരത്തി പോലുളള ചെടികളും ധാരാളമായി നട്ടു വളര്‍ത്തിയാല്‍ പൊടി ശല്യത്തില്‍ നിന്ന് ശമനം കിട്ടും. വായുവില്‍ കലരുന്ന പൊടി അകത്തേക്ക് കടക്കാതിരിക്കാന്‍ ഷെയിഡ് ക്ലോത്തുകളും ഉപയോഗിക്കാം.