കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് മേൽനോട്ടം വഹിച്ച കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷന്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കം വീണ്ടും സജീവം. കൊയിലാണ്ടിയെ കൂടാതെ ചേറ്റുവ, ചെറുവത്തൂര്‍ സബ്ബ് ഡിവിഷന്‍ ഓഫീസുകളും നിലനില്‍പ്പ് ഭീഷണിയിലാണ്. 2007 മുതല്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഓഫീസിലെ ജീവനക്കാരുടെ ശമ്പളം നല്‍കുന്ന ഹെഡ് ഓഫ് അക്കൗണ്ട് നമ്പര്‍ മാറ്റി നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊയിലാണ്ടിയിലേതുള്‍പ്പടെ മൂന്ന് ഹാര്‍ബര്‍ സബ്ബ് ഡിവിഷന്‍ ഓഫീസുകളാണ് ഉള്ളത്. മാര്‍ച്ച് 31 വരെയാണ് കൊയിലാണ്ടി, ചേറ്റുവ, ചെറുവത്തൂര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചാനുമതിയുള്ളു.
ഹാര്‍ബര്‍ സബ്ബ് ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ ഭാവിവികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിലവില്‍ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പി.എം.എം.എസ്.വൈ)പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി ഹാര്‍ബറില്‍ 28 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി രൂപയുടെ വികസന പദ്ധതിയും തയ്യാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഹാര്‍ബര്‍ ബേസിലും ചാനലിലും ഡ്രജ്ജിങ്, കാപ്പാട് തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെയുളള തീരദേശ പാതയുടെ പുനരുദ്ധരിക്കല്‍, ഹാര്‍ബറില്‍ ബോട്ട് റിപ്പയറിംങ്ങ് യൂനിറ്റ്, ചെറുവള്ളങ്ങള്‍ക്ക് അടുപ്പിക്കാന്‍ പാകത്തില്‍ ലോ ലെവല്‍ ജെട്ടി നിര്‍മ്മാണം, വടക്കെ പുലിമുട്ട് ബലപ്പെടുത്തല്‍ എന്നീ പ്രവർത്തികളാണ് മൂന്നാം ഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരം പ്രവർത്തികള്‍ തുടങ്ങാനാരിക്കെയാണ് ഓഫീസ് തന്നെ നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്.
കൊയിലാണ്ടി ഹാര്‍ബര്‍ സെക്ഷന്‍ ഓഫീസില്‍ ഒരു അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍, രണ്ട് അസി.എഞ്ചിനിയര്‍മാര്‍, രണ്ട് ഓവര്‍സിയര്‍മാര്‍, ക്ലാര്‍ക്കുമാര്‍ തുടങ്ങി 13 ജീവനക്കാരാണ് ഉള്ളത്. ഓഫീസ് നിര്‍ത്തലാക്കിയാല്‍ കൊയിലാണ്ടി മേഖലയുടെ ചുമതല കോഴിക്കോട് പുതിയാപ്പ ഓഫീസിലേക്കോ, കണ്ണൂര്‍ തലായി ഓഫീസിലേക്കോ മാറ്റും. നേരത്തെ ഇവിടയുള്ള മൂന്ന് ജീവനക്കാരെ ആലപ്പുഴ ചെത്തി ഹാര്‍ബര്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു.
കോരപ്പുഴ മുതല്‍ ഇരിങ്ങല്‍ വരെയുളള 40 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തെ റോഡുകളുടെ മേല്‍നോട്ടവും ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പിനാണ്. കൂടാതെ കുറ്റ്യാടി, പേരാമ്പ്ര മണ്ഡലത്തിലെ ഏതാനും റോഡുകളുടെ നിര്‍മ്മാണ ചുമതലയും, കാപ്പാട് ടൂറിസം പ്രൊജക്ടിന്റെ ചുമതലയും ഉണ്ട്. തിക്കോടി, പയ്യോളി ഫിഷ്‌ലാന്റിങ്ങ് സെന്ററുകളുടെ നിര്‍മ്മാണവും ഈ ഓഫീസിന് കീഴിലാണ് വരുക. തീരദേശത്തെ ഭാവി വികസന പ്രവര്‍ത്തനങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറേക്കേണ്ടത് ഹാര്‍ബര്‍ ഓഫീസാണ്. ഹാര്‍ബറില്‍ മണലടിയുന്നതുള്‍പ്പടെയുളള പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടല്‍ ആവശ്യമായി വരും. കൊയിലാണ്ടി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായ സ്ഥിതിയ്ക്ക് ഇവിടെ ഓഫീസ് നിലനിര്‍ത്തേണ്ടതില്ലെന്നാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം.
ഹാര്‍ബര്‍ എഞ്ചനിയറിംങ്ങ് ഓഫീസ് കൊയിലാണ്ടിയില്‍ നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തെന്‍ഹീര്‍ കൊല്ലം, നഗരസഭ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിം കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.കെ.വൈശാഖ് പറഞ്ഞു.