ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരണം തേടി ഹൈക്കോടതി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് ഈ മാസം 21ന് വിഷയം വീണ്ടും പരിഗണിക്കും.

സ്വര്‍ണ്ണം-വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ ലഭിച്ച തുകയില്‍ 27 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതായാണ് ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് തിരിമറി. ബാങ്ക് നല്‍കുന്ന ക്രെഡിറ്റ് സ്ലിപ്പും, അക്കൗണ്ടിലെത്തിയ തുകയും തമ്മിലാണ് 27 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം.

സി സി ടി വി സ്ഥാപിച്ച വകയില്‍ കരാറുകാരന് തുക നല്‍കിയതിലും നഷ്ടം സംഭവിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സി സി ടി വി സ്ഥാപിച്ചതിന്റെ തുക ദേവസ്വം ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. പ്രസാദ് ഫണ്ടില്‍ തുക നീക്കിയിരുപ്പുണ്ടായിരുന്ന സമയത്തായിരുന്നു നടപടി.

ദേവസ്വം അക്കൗണ്ടിലേക്ക് 89 ലക്ഷം രൂപ മാറ്റാതിരുന്നത് വഴി പലിശ നഷ്ടമുണ്ടായി. നഷ്ടം വരുത്തിയ തുക ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഓഡിറ്റ് വിഭാഗം കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.