മേപ്പയ്യൂർ: നവകേരളത്തിലേക്ക് വളരണമെങ്കിൽ വൻ നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഭൂബന്ധങ്ങളിൽ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ഉൽപ്പാദന സേവന മേഖലളിൽ വലിയ മാറ്റങ്ങളാണ് നിർമ്മിത ബുദ്ധി കൊണ്ടുവരുന്നത്. തൊഴിൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കാൻ യുവാക്കളെ സഞ്ജരാക്കാൻ നമുക്ക് കഴിയണം. മൂലധന നിക്ഷേപം സാധ്യമാകണമെങ്കിൽ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.
മേപ്പയ്യൂർ ഫെസ്റ്റ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എം. ദാമോദരൻ അധ്യക്ഷനായി. പ്രൊഫ. എം.എം. നാരായണൻ വിഷയ അവതരണം നടത്തി. എ.കെ. ജാനിബ്, ടി.പി. ജയചന്ദ്രൻ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.ടി. പ്രസാദ്, ദീപ കോളോത്ത്, എ.കെ. ഫസലു റഹ്മാൻ എന്നിവർ സംസാരിച്ചു.
ബിൻസിയും ഇമാമും പങ്കെടുത്ത സൂഫി സംഗീതരാവും ഡാൻസ് നൈറ്റും ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സഹകരണ സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മഹബൂബ് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സാംസ്കാരിക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മാന്ത്രിക വഴവില്ല്, അതുൽ നറുകരയുടെ നാടൻ പാട്ടും ദൃശ്യാവിഷ്കാരവും എന്നിവ അവതരിപ്പിക്കും.