ചങ്ങരോത്ത് പഞ്ചായത്തിലെ തെക്കേടത്ത് കടവിനടുത്ത് പുറവൂര് തന്റെ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറക്കുന്നതിനിടയിൽ മെഷീനിൽ കാൽ കുടുങ്ങി തല താഴേക്ക് മറിഞ്ഞ് തൂങ്ങിക്കിടന്ന അമ്മദ് ഹാജി തൊട്ടാർ മയങ്ങി, മുതുവണ്ണാച്ചാ എന്നയാളെ ഒരു മണിക്കൂർ നേരത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെ പേരാമ്പ്ര അഗ്നി രക്ഷാസേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. കവുങ്ങിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് കയറി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതിൽ ലാഡർ സെറ്റ് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളിൽ രക്ഷാനെറ്റിന്റെ കയർ കപ്പികളിൽ സെറ്റ് ചെയ്താണ് സേന അമ്മദ് ഹാജിയെ താഴെയിറക്കിയത്.
പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എം പ്രദീപൻ, പിസി പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ& റെസ്ക്യൂ ഓഫീസർമാരായ കെ ശ്രീകാന്ത് , ജി ബി സനൽരാജ് , വി വിനീത് , പി പി രജീഷ് എന്നിവർ വ്യത്യസ്ത മരങ്ങളിൽ കയറി രക്ഷാപ്രവർത്തനം നടത്തുകയും, ഫയർ &റെസ്ക്യൂ ഓഫീസർമാരായ ആർ ജിനേഷ്, എസ് എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ വി കെ ബാബു, പി മുരളീധരൻ, വി എൻ വിജേഷ് എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കാളികളായും പ്രവര്‍ത്തിച്ചു. നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായി.
സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. അഗ്നി രക്ഷാസേനയുടെ വളണ്ടിയർ പരിശീലനം ലഭിച്ച കെ ഡി റിജേഷ്, നാഗത്ത് കടിയങ്ങാട് , നാട്ടുകാരായമുനീർ മലയില്‍, റിയാസ് നാഗത്ത് എന്നിവർ സേന വരുന്നത് വരെ ടിയാനെ കവുങ്ങിനോട് ചേർത്ത് കെട്ടി സംരക്ഷിച്ചത് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമായി. പതിനാലാം വാർഡ് മെമ്പർ ഇസ്മയിൽ സംഭവ സ്ഥലത്ത് എത്തിയിരുന്നു.