മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തുമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുറുക്കന്‍ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച രാവിലെയുമാണ് കുറുക്കന്‍ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് മേപ്പയ്യൂര്‍ ചങ്ങരംവെള്ളി പുതുക്കുടി മീത്തല്‍ സരോജിനിയെ കുറുക്കന്‍ ആദ്യം ആക്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് നന്ദാനത്ത് പ്രകാശന്‍5, മഠത്തില്‍ കണ്ടി പ്രമീള, എരഞ്ഞിക്കല്‍ ഗീത, പാറക്കെട്ടില്‍ സൂരജ് എന്നിവര്‍ക്ക് കടിയേറ്റത്.പരിക്കേറ്റ എല്ലാവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഓടിക്കൂടിയ നാട്ടുകാര്‍ കുറുക്കനെ പിന്‍തുടര്‍ന്ന് അടിച്ചു കൊന്നതോടെയാണ് പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞത്.

ചങ്ങരംവള്ളി പുതുക്കുടി മീത്തല്‍ സരോജിനിയെ വീട്ടു മുറ്റത്ത് നില്‍ക്കുമ്പോഴാണ് കുറുക്കന്‍ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനിടയിലാണ് കുറുക്കന്‍ ഇവരെ കടിച്ചത്. മുഖത്തും തലയിലും ഇരുകൈകളിലും കാലിലുമാണ് സരോജിനിയ്ക്ക് കടിയേറ്റത്. നന്ദാനത്ത് പ്രകാശന്‍ ബുധനാഴ്ച രാവിലെ സൊസൈറ്റിയില്‍ പാല് കൊടുക്കാന്‍ പോകുമ്പോഴാണ് കടിച്ചത്. പ്രകാശനെ കുറുക്കന്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ വരുമ്പോഴാണ് മഠത്തില്‍ കണ്ടി പ്രമീളയെയും ആക്രമിച്ചത്. തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വരുമ്പോഴാണ് എരഞ്ഞിക്കല്‍ ഗീത, പാറക്കെട്ടില്‍ സൂരജ് എന്നിവര്‍ക്കും കടിയേറ്റത്.

ആക്രമിച്ച കുറുക്കനെ നാട്ടുകാര്‍ തല്ലി കൊന്നെങ്കിലും ഈ കുറുക്കന്‍ നായകളെയും മറ്റ് കുറുക്കന്‍മാരെയും കടിച്ചതായി നാട്ടുകാര്‍ പറയുന്നുണ്ട്.  ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.