തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദസഞ്ചാരികളായ നാല് പേര്‍ മരിക്കാനിടയായ സംഭവം അതീവ വേദനയുളവാക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എം.പി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. തിക്കോടി കല്ലകത്ത് ബീച്ച് ഡ്രൈവിംങ്ങ് ബീച്ചാണെങ്കിലും കടലിനെ അറിയാത്തവര്‍ കുളിക്കാനിറങ്ങുന്നത് അത്യന്തം അപകടകരമാണ്. അപകടകരമായ ചുഴികളുള്ള കടലോരമാണ് ഇതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പെട്ടെന്ന് കടലിന്റെ സ്വഭാവവും മാറും. തദ്ദേശവാസികള്‍ക്ക് അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുകയും ആവശ്യത്തിന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും വേണം. വികസിച്ചു വരുന്ന വിനോദ സഞ്ചാര കേന്ദ്രമെന്ന പരിഗണന നല്‍കി പോലീസ് എയിഡ് പോസ്റ്റ്, ആവശ്യത്തിന് തെരുവ് വിളക്കുകള്‍ എന്നിവ വേണം. സ്ഥിരമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കണം. ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഗൈഡുകള്‍ വേണം. സഞ്ചാരികള്‍ കടലിന്റെ കൂടുതൽ ആഴത്തിലേക്ക് പോകാതിരിക്കാന്‍ നിയന്ത്രണ സംവിധാനം വേണം. ദുരന്തങ്ങള്‍ നടക്കുമ്പോള്‍ രക്ഷപ്പെടുത്തുന്നവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ വലിയ പ്രയാസമാണ്. റോഡിന് വീതി കുറവാണ്. കാപ്പാട്, അകലാപ്പുഴ എന്നിവിടങ്ങളിലും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും എം.പി പറഞ്ഞു.
