നായാടന്‍ പുഴയില്‍ വീണ്ടും പായല്‍ മൂടുന്നു; ശാശ്വത പരിഹാരം അകലെ

നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ ഒരുവശത്ത് പുരോഗമിക്കുമ്പോഴും, ജലാശയത്തില്‍ ആഫ്രിക്കന്‍ പായല്‍ വളരുന്നത് പ്രയാസമാകുന്നു. 20.7 കോടിരൂപയുടെ വെളിയണ്ണൂര്‍ ചല്ലി പാടശേഖര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നായടാന്‍ പുഴ വീണ്ടെടുക്കാനുളള പദ്ധതിയും നടപ്പിലാക്കുന്നത്. 4.87 കോടി രൂപയാണ് ഇതിനായി മാത്രം വിനിയോഗിക്കുന്നത്. നമ്പ്രത്തുകര ഭാഗത്ത് പുഴയിലെ പായലും ചമ്മിയും മറ്റ് മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസത്തിനകം തന്നെ പുഴയില്‍ വീണ്ടും വലിയ തോതില്‍ പായല്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഒഴുക്കില്ലാത്തതും ആളുകള്‍ കുളിക്കാനും അലക്കാനും പുഴയില്‍ ഇറങ്ങാത്തതുമാണ് പായല്‍ ശക്തമായി തിരിച്ചുവരാന്‍ ഇടയാക്കുന്നത്. അതല്ലെങ്കില്‍ സ്ഥിരമായി പായല്‍ നീക്കം ചെയ്യാന്‍ തയ്യാറാകണം.

നടേരിയിലെ പ്രധാന ശുദ്ധജലസ്രോതസ്സായിരുന്ന നായാടന്‍പുഴയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നായാടന്‍ പുഴയില്‍നിന്ന് വെളിയണ്ണൂര്‍ ചല്ലിയിലേക്കുള്ള ഇടത്തോട് പുനര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. നായാടന്‍ പുഴയിലെ ഒഴുക്ക് നിലക്കാന്‍ പ്രധാന കാരണം കുറ്റ്യാടി ജലസേചനപദ്ധതിക്കായി പുഴ മണ്ണിട്ടു നികത്തി കനാല്‍ നിര്‍മിച്ചതോടെയാണ്. ഇതോടെയാണ് പുഴയുടെ നാശം തുടങ്ങിയത്. മുമ്പൊക്കെ പുഴ നിറയെ താമരവള്ളിയായിരുന്നു. ഇപ്പോള്‍ ആഫ്രിക്കന്‍ പായലും കുളവാഴയുമാണ് പടര്‍ന്ന് പിടിക്കുന്നത്. വ്യത്യസ്ത കുടിവെള്ളപദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതോടെ പുഴയുടെ നാശം പൂര്‍ണമായി. ചെറിയൊരു സ്ഥലത്തുമാത്രം നാല് പമ്പ് ഹൗസും ഇവിടെയുണ്ട്. ഇതില്‍ മിക്കതും ഉപയോഗിക്കുന്നില്ല. കനാല്‍ നിര്‍മിക്കാനായി പുഴ മണ്ണിട്ടു നികത്തിയിടത്ത് മണ്ണെടുത്തുമാറ്റി പകരം അവിടെ ബോക്‌സ് കള്‍വര്‍ട്ട് നിര്‍മിച്ച് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് വിണ്ടെടുക്കുകയാണ് വേണ്ടത്. കൊയിലാണ്ടി-അരിക്കുളം റോഡ് നായാടന്‍ പുഴ മുറിച്ചു കടക്കുന്നിടത്തും സമാന രീതിയില്‍ ബോക്‌സ് കള്‍വര്‍ട്ട് പണിയണം. നായാടന്‍ പുഴ നവീകരിച്ചാല്‍ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായി ഇതിനെ മാറ്റാം. മുമ്പ് കാര്‍ഷികാവശ്യത്തിനും നായാടന്‍ പുഴയിലെ വെള്ളം ഉപയോഗിക്കുമായിരുന്നു.

Leave a Reply

Your email address will not be published.