63-ാമത് സ്‌കൂള്‍ കലോത്സത്തിന് തിരശീല ഉയര്‍ന്നു

63-ാമത് സ്‌കൂള്‍ കലോത്സത്തിന് തിരശീല ഉയര്‍ന്നു. 2016-ന് ശേഷം തലസ്ഥാന നഗരയിലേക്ക് വീണ്ടും കലയുടെ ഉത്സവം എത്തുമ്പോള്‍ വാനോളമാണ് ആവേശം. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ തിരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്താവിഷ്‌കാരത്തോടെയായിരുന്നു മേളയുടെ തുടക്കം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇനി അഞ്ചുനാള്‍ തലസ്ഥാന നഗരയിലെ ഭാരതപ്പുഴയിലും നിളയിലും പമ്പയാറിലും അച്ചന്‍കോവിലും കരമനയാറിലുമെല്ലാം കൗമാരകലകള്‍ നിറഞ്ഞൊഴുകും. പുഴകളുടെ പേരുകളിലുള്ള 25 വേദികള്‍ 249 മത്സരങ്ങള്‍ 15000 കുട്ടികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 63 – മത് പതിപ്പിലേക്ക് തിരുവനന്തപുരം എട്ടുവര്‍ഷത്തിന് ശേഷം ആതിഥ്വം വഹിക്കുമ്പോള്‍ പ്രത്യേതകളേറെയുണ്ട്. മേളയുടെ ഭാഗമാവാന്‍ വലിയ ദുരന്തത്തെ അതീജിവിച്ച് തിരിച്ചുവരാനൊരുങ്ങുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുണ്ട്, മാത്രമല്ല ചരിത്രത്തിലാദ്യമായി ആദിവാസി ഗോത്രകലകള്‍ മത്സരത്തിനുണ്ട്.

24 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയ്‌ക്ക് എംടി – നിള എന്നാണ് പേരിട്ടിരിക്കുന്നത്. വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരമാണിത്. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. 20 വർഷമായി കോഴിക്കോടും പാലക്കാടും പരസ്‌പരം കൊണ്ടും കൊടുത്തും കുത്തകയാക്കിവച്ച ‘സുവര്‍ണ കിരീടം’ കഴിഞ്ഞ വര്‍ഷം ഫോട്ടോ ഫിനിഷിങ്ങിലൂടെ കണ്ണൂർ സ്വന്തമാക്കിയിരുന്നു. ഇത്തവണ ആരാവും കിരീടമുയര്‍ത്തുകയെന്ന് കാത്തിരുന്ന് തന്നെ കാണാം.

To advertise here,

 

Leave a Reply

Your email address will not be published.