വിദേശ രാജ്യങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കാൻ വേണ്ടി അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയില്‍ തുടരുന്ന, മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. ഇവരുള്‍പ്പെടെ 216 നഴ്‌സുമാര്‍ അനധികൃതമായി മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.
മുമ്പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് പോയിരുന്നത് . ഇത്തരത്തിലുള്ള 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു. കൂടാതെ അനധികൃതമായി വിട്ടുനില്‍ക്കുന്ന 410 പേരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ളവരും അല്ലാത്തവരുമായി ആരോഗ്യവകുപ്പില്‍മാത്രം 600 ഡോക്ടര്‍മാര്‍ ഇങ്ങനെ വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഡോക്ടര്‍മാരും നഴ്സുമാരും ജോലിക്ക് ഹാജരാകാത്തത് കാരണം നിയമനം നടത്താനാവാതെ ആ തസ്തികകള്‍ വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കും. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനുകീഴില്‍ 1961-ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം 10 രോഗികള്‍ക്ക് ഒരു നഴ്‌സ് വേണം. എന്നാല്‍, മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും 40 രോഗികള്‍ക്ക് ഒരു നഴ്‌സ് പോലുമില്ലാത്ത അവസ്ഥയാണ്.
