വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്. പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ അധികൃതര്‍ കണ്ടെത്തിയതോടെയാണ് പ്രതിക്കെതിരെ കേസെടുത്തത്.

അടിയന്തര പരോള്‍ ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

രേഖ വ്യാജമാണെന്ന് വ്യക്തമായതോടെയാണ് സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തതായാണ് കണ്ടെത്തല്‍. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയേയും ചോദ്യം ചെയ്യും. സൂരജിനെ സഹായിച്ചവരെയും പൊലീസ് കണ്ടെത്തും. പരോള്‍ ലഭിക്കാന്‍ വ്യാജ രേഖയുണ്ടാക്കി നല്‍കുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്.

Leave a Reply

Your email address will not be published.