കൃപേഷ് – ശരത് ലാൽ കേസ്സ് വിധി ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തി-മുല്ലപ്പള്ളി രാമചന്ദ്രൻ

കൃപേഷ് – ശരത് ലാൽ കൊലപാതക കേസ്സിൽ 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.ബി.ഐ. കോടതിയുടെ വിധി ഹിംസയുടെ രാഷ്ട്രീയത്തിനേറ്റ ശക്തമായ പ്രഹരമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. ജുഡീഷ്യറിയുടെ ഔന്നത്യവും അന്തസ്സും ഉയർത്തിപ്പിടിച്ച ഈ വിധി പ്രഖ്യാപനം നിയമസംവിധാനത്തിലും നീതിയിലും വിശ്വസിക്കുന്ന സർവ്വരെയും സന്തോഷിപ്പിക്കുന്നു.
അക്രമ രാഷ്ട്രീയത്തിൻ്റെ കഠാരമുനയിൽ ഇനിയൊരു ജീവൻ പൊലിയരുത്.
അര നൂറ്റാണ്ടിലേറെയായി ഉത്തര മലബാറിൽ ഉടനീളം ചുടലക്കളം സൃഷ്ടിച്ച സി.പി.എം. ഇനിയെങ്കിലും ആയുധം താഴെ വെക്കാനുള്ള ധാർമ്മിക ധീരത കാട്ടണം. മുഖ്യമന്ത്രി പിണറായി തന്നെ ഹിംസയുടെ രാഷ്ട്രീയത്തിന് അറുതി വരുത്താൻ മുൻകൈയെടുക്കണം.
ആയുധം താഴെ വെക്കൂവെന്ന് പിണറായി അണികളൊട് ആത്മാർത്ഥമായി ആവശ്യപ്പെട്ടാൽ ആ നിമിഷം അക്രമ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കും. പശ്ചിമ ബംഗാളിലും ത്രിപുരയിലും പ്രസ്ഥാനത്തിൻ്റെ അടിവേരുകൾ പിഴുതെറിയപ്പെട്ടത് മറക്കരുത്.
ഇനിയും അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ കേരളമെന്ന സി.പി.എം. ൻ്റെ അവസാനത്തെ തുരുത്തും നഷ്ടപ്പെടുമെന്നതിൽ സംശയമില്ല.
സി.ബി.ഐ. ഈ കേസ്സ് അന്വേഷിച്ചില്ലായിരുന്നുവെങ്കിൽ, തെളിവുകൾ നശിപ്പിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ കൊലപാതകമായി പേരിയ കേസ്സും മാറുമായിരുന്നു. സി.ബി.ഐക്ക് നിർഭയമായി മുന്നോട്ടു പോകാൻ സ്വാതന്ത്ര്യം നൽകിയാൽ ഏത് കേസ്സും തെളിയിക്കാൻ കഴിയുന്ന പ്രാപ്തരായ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. 14 പ്രതികൾ കുറ്റക്കാരാണെന്ന് സി. ബി. ഐ. കോടതി കണ്ടെത്തി. കേരളം ഇനി കാത്തിരിക്കുന്നത് കുറ്റവാളികൾക്ക് മാതൃകാ പരമായ ശിക്ഷ നല്കാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ്.

Leave a Reply

Your email address will not be published.