ഗുരുവായൂരിൽ കുചേലദിനാഘോഷം ബുധനാഴ്ച : സംഗീതാർച്ചനയും നൃത്തശിൽപവും കഥകളിയും

ഗുരുവായൂർ ദേവസ്വം കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബർ 18 ന് ആഘോഷിക്കും. സംഗീതാർച്ചനയും നൃത്തശിൽപവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ പൊലിമയേറ്റും.

കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ ഇന്ന് വൈകിട്ട് 5 മണി മുതൽ ക്ഷേത്രം കൗണ്ടറിൽ വെച്ച് വിതരണം ചെയ്യും. 25 രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 75 (മൂന്ന് ശീട്ട് ) രൂപയുടെ ശീട്ട് നൽകും. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നേദിക്കും. കൂടാതെ അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഏർപ്പാട് ചെയ്തിട്ടുണ്ട്.

മേൽപത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ, സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ കഥകളി ഗായകർ കുചേലവൃത്തം കഥകളി സംഗീതാർച്ചന നടത്തും. രാത്രി ഏഴു മുതൽ രാധാകൃഷ്ണ ഡാൻസ് അക്കാദമി ചോറ്റാനിക്കര അവതരിപ്പിക്കുന്ന  രാധാമാധവം നൃത്തശിൽപം ഉണ്ടായിരിക്കും.

രാത്രി എട്ടുമുതൽ ഡോ: ഏ.കെ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളി അവതരിപ്പിക്കും. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിൻ്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു

Leave a Reply

Your email address will not be published.