ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണവും കലോല്‍സവവും, ‘താരകം 2024’ മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഓരോ ഭിന്നശേഷി കുട്ടിയും ഓരോ സൂര്യന്‍ ആണെന്നും ദൂരെയുള്ള അവരുടെ വെളിച്ചവും കഴിവുകളും അടുത്ത് നിന്ന് കാണാനും പ്രോത്സാഹിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മേയർ പറഞ്ഞു. പുതിയ കാലത്ത് ഭിന്നശേഷി കുരുന്നുകളുടെ കഴിവുകള്‍ നാം തിരിച്ചറിയുന്നുണ്ട്. സര്‍ക്കാറും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും മറ്റും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. അസാധാരണ കഴിവുകളുള്ള ഈ കുട്ടികളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിലേക്ക് തിരിച്ചുവിടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്, മേയര്‍ വ്യക്തമാക്കി.
പരിപാടിയില്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ പി ഷിജിന, പി സി രാജന്‍, കൃഷ്ണകുമാരി, പി കെ നാസര്‍, സി രേഖ, കൗണ്‍സിലര്‍മാരായ എം കെ മഹേഷ്, വി പി മനോജ്, രമ്യ സന്തോഷ്, എന്‍ ജയശീല, വരുണ്‍ ഭാസ്‌ക്കര്‍, കെ റംലത്ത്, സി പി സുലൈമാന്‍, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ എ കെ അബ്ദുല്‍ ഹക്കീം, വി ഹരീഷ്, ഭിന്നശേഷി സംഘടന ചെയര്‍മാന്‍ ബാലന്‍ കാട്ടുങ്ങല്‍, പരിവാര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സിക്കന്തര്‍, റോട്ടറി ക്ലബ്ബ് കാലിക്കറ്റ് മിഡ്ടൗണ്‍ പ്രസിഡന്റ് ശാന്തി ഗംഗ, ആര്‍ ജയന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അര്‍ബന്‍-4 സിഡിപിഒ പി രശ്മി രാമന്‍ സ്വാഗതവും വി പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.
