ക്വാറികളില്‍ സബ് കലക്റ്ററുടെ നേതൃത്തില്‍ പരിശോധന നടത്തി

താമരശ്ശേരിയിലെ വിവിധ ക്വാറികളില്‍ സബ് കളക്റ്ററുടെ ചുമതലയുള്ള അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയലിന്റെ നേതൃതത്തില്‍ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്, മൈനിംഗ് അന്റ് ജിയോളജി, പോലീസ് എന്നീ വകുപ്പിലെ ഉദ്ധ്യോഗസ്ഥര്‍ക്കൊപ്പമാണ് പരിശോധന നടത്തിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനു സബ് കളക്റ്ററുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒക്‌റ്റോബര്‍ 29-ന് നടന്ന ആദ്യ പരിശോധനയുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയിരുന്നു.

ക്വാറിയുടെ ഖനനാനുമതി ഉത്തരവ്, എക്‌സ്‌പ്ലോസീവ് അനുമതി, ശേഖരിച്ച സ്‌ഫോടക വസ്തുക്കളുടെ അളവ്, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് എന്നിവ സംഘം പരിശോധിച്ചു. ക്വാറിയില്‍ നിയമപരമായി സ്ഥാപിക്കേണ്ട ബോര്‍ഡുകള്‍, ജിപിഎസ്സ് കോര്‍ഡിനേറ്റ് മാര്‍ക്കിംഗ്, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയും പരിശോധിച്ചു.

ദിനേന ക്വാറിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന പാറയുടെ അളവ്, പുറത്ത് പോകുന്ന ലോറികളുടെ എണ്ണം എന്നിവ സംബന്ധിച്ച രജിസ്റ്ററുകള്‍ പരിശോധിച്ചു. ജീവനക്കരുടെ വേതനം, സുരക്ഷ ഉപാധികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു, കോഴിക്കോട് താലൂക്കില്‍ 36 ഓളം ക്വാറികളാണ് പ്രവര്‍ത്തിച്ച് വരുന്നത്.

പരിശോധനയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്റ്റര്‍ പൂജാ ലാല്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് , താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി കെ ഫവാസ് ഷമീം, മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ നിന്ന് അസി. ജിയോളജിസ്റ്റ് മാരായ ശ്രുതി, ആര്‍ രേഷ്മ, താമരശ്ശേരി എസ്‌ഐ വി സതീശ്, തദ്ദേശ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് എം പി ഷനില്‍ കുമാര്‍, എസ് പത്മകുമാര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.