കൊയിലാണ്ടി: നന്തി-മുതല്‍ വെങ്ങളം വരെ കൊയിലാണ്ടി മേഖലയിലെ ദേശീയ പാതാ വികസനത്തിനായി മണ്ണ് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാകുന്നു. പെരുവട്ടൂര്‍ ചാലോറ മലയില്‍ റോഡ് നിര്‍മ്മിക്കാന്‍ മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തോടെ മണ്ണെടുക്കാനുളള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. കോട്ടക്കുന്ന് ചാലോറ മലയില്‍ നിന്ന് മണ്ണ് കൊണ്ടു പോകാനായി പാതയൊരുക്കാനെത്തിയ കരാര്‍ കമ്പനി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു.സ്ഥലമുടമകള്‍ക്ക് പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിന്ന് 50,000 ക്യൂബിക് ടണ്‍ മണ്ണെടുക്കാന്‍ ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ വലിയ തോതില്‍ മണ്ണെടുക്കുന്നതോടെ പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. മണ്ണെടുത്താല്‍ നിലവില്‍ ശുദ്ധജലം ലഭിക്കുന്ന കിണറുകള്‍ പോലും വറ്റാനുളള സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പുഴയോരത്ത് ഉപ്പുവെളളമാണ് കിണറുകളില്‍ ലഭിക്കുന്നത്.കുന്നിടിച്ചാല് നിലവില്‍ ശുദ്ധ ജലം ലഭിക്കുന്ന കിണറുകള്‍ പോലും വറ്റാന്‍ ഇടയാകും.മാത്രമല്ല മണ്ണെടുക്കുന്നതോടെ കുന്നിടിഞ്ഞ് മഴക്കാലത്ത് സമീപത്തെ കനാലിലേക്ക് മഴവെള്ളവും മണ്ണും ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്. ഇതോടെ കനാലും നാശമടയും.
മണ്ണ് ലഭിക്കാത്തതിനാല്‍ റോഡ് നിര്‍മ്മാണം തടസ്സപ്പെടുകയാണെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ പറയുന്നു. കക്കോടി ഭാഗത്ത് നിന്നായിരുന്നു കൂടുതലായും മണ്ണെത്തിച്ചിരുന്നത്. അവിടെ മണ്ണ് തീര്‍ന്നതിനാല്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തണം.സമീപ പ്രദേശങ്ങളിലെ നൂറ് ഇടങ്ങളില്‍ മണ്ണ് കണ്ടെത്തിയിരുന്നു. ഇതില്‍ പതിനഞ്ച് ഇടങ്ങളില്‍ നിന്ന് മണ്ണെടുക്കാന്‍ അനുമതി ലഭിച്ചതായാണ് വിവരം. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ച സ്ഥലങ്ങളിലെല്ലാം നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നതാണ് റോഡ് നിര്‍മ്മാണത്തിന് പ്രതിസന്ധിയാകുന്നത്. പൂക്കാടിലും,പൊയില്‍ക്കാവിലും അടിപ്പാത നിര്‍മ്മിച്ചതോടെ,അതിന്റെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തണം. ഇത്തരം സ്ഥലങ്ങളില്‍ എലിവേറ്റേഡ് ഹൈവേ നിര്‍മ്മിച്ചാല്‍ മണ്ണിന്റെ ആവശ്യകത കുറയുമായിരുന്നു.
കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നുണ്ട്. കുന്ന്യോറ മലയില്‍ നിന്ന് ഒട്ടനവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്താല്‍ ഈ സ്ഥലത്തെ മണ്ണ് കൂടി പാത നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്താനാവും. നന്തിയില്‍ മണ്ണിട്ട് ഉയര്‍ത്തി പാത ഒരുക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്. ഇവിടെ നിര്‍മ്മിച്ച ഉയരപാത ശ്രീശൈലം കുന്നുവരെ ദീര്‍ഘിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Latest from Local News
ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ
കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം
ചേമഞ്ചേരി: കാട്ടിൽ (കൃപ )അപ്പുനായർ (77) അന്തരിച്ചു.ഭാര്യ: തങ്ക മക്കൾ :അനീഷ് (ഗുജറാത്ത്), അനിത മരുമക്കൾ : ശ്രീശൻ ,ഭവ്യ .