നെഞ്ചുവേദനയെ തുടര്‍ന്ന് സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് പിപി വില്ലയില്‍ വിലാസിനി (62) ആണ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ അപകടത്തിൽ പെട്ട് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന് ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇവര്‍.
ബസ് തട്ടി റോഡിലേക്ക് തെറിച്ചുവീണ വിലാസിനിയുടെ തലയിലൂടെ ഇതേ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ്സാണ് അപകടമുണ്ടാക്കിയത്. വിലാസിനി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അയ്യപ്പന്-ജാനു ദമ്പതികളുടെ മകളാണ് അവിവാഹിതയായ വിലാസിനി. മറ്റു സഹോദരങ്ങള്‍: ശോഭന, രാജന്, ബാബു, ബേബി, അജിത, അനിത.


