കൊയിലാണ്ടി നഗരസഭയില്‍ കൃത്രിമ രേഖകള്‍ ചമച്ച് പട്ടികജാതി ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി യു.ഡി.എഫ് പരാതി

കൊയിലാണ്ടി നഗരസഭയിലെ പട്ടികജാതി ഫണ്ട്  കൃത്രിമ രേഖകളുണ്ടാക്കി ദുരുപയോഗം  ചെയ്തതായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നഗരസഭ വാര്‍ഡ് 27ല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്.സി പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവാക്കി പെരുങ്കുനി റോഡ് നിര്‍മ്മിക്കുന്നതിനായി കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത റോഡിന്റെ ഗുണഭോക്താക്കളായി എസ്.സി വിഭാഗത്തില്‍പ്പെട്ട ആരും തന്നെയില്ല. ഇല്ലാത്ത വീടുകള്‍ ഉണ്ടെന്ന് കാണിച്ച് ലൊക്കേഷന്‍ സ്‌കെച്ച് ഉണ്ടാക്കുകയും ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ വരെ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായി കാണിച്ചുകൊണ്ട് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.സി ഓഫീസറെ സ്വാധീനിക്കുകയും ഭരണസമിതിയെയും ജില്ലാ ആസൂത്രണ സമിതിയെയും തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് അംഗീകാരം വാങ്ങുകയുമായിരുന്നുവെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം കരാറുകാരന്‍ വര്‍ക്ക് സൈറ്റില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തിയുടെ വിവരങ്ങള്‍ നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് എസ്.സി ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തി നടത്താന്‍ പോകുന്നതെന്ന് അറിഞ്ഞത്. പരാതി പ്രകാരം പ്രവര്‍ത്തി നിര്‍ത്തിവെച്ചെങ്കിലും ഗുരുതരമായ കൃത്യവിലോപമാണ് ഈ വിഷയത്തില്‍ ഉണ്ടായതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കരാറുകാരന്‍ പ്രവർത്തി നടക്കാത്ത സാഹചര്യത്തില്‍ ഡെപ്പോസിറ്റ് തുക തിരിച്ച് നല്‍കണമെന്ന് കാണിച്ച് നഗരസഭയില്‍ അപേക്ഷ നല്‍കുകയും, പ്രസ്തുത അപേക്ഷയിന്‍മേല്‍ കൗണ്‍സിലിലേക്ക് അജണ്ട അച്ചടിച്ച് വരികയും ചെയ്തപ്പോഴാണ് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൃത്രിമം കാണിച്ച വിവരം പുറത്താകുന്നത്. എസ്.സി വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും വിഭാഗങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പശ്ചാത്തല മേഖലവികസനം നടത്തുന്നതിനും വേണ്ടി മാത്രം വിനിയോഗിക്കേണ്ട തുക കൃത്രിമം കാണിച്ച് തട്ടിയെടുക്കാനാണ് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ശ്രമിച്ചത്.
ഈ വിഷയത്തില്‍ കൃത്രിമ രേഖകള്‍ ചമച്ച് പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് ഉള്‍പ്പെടെ ഗുരുതരമായ കുറ്റമാണ് വാര്‍ഡ് കൗണ്‍സിലറും പട്ടികജാതി വികസന ഓഫീസറും ചെയ്തതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കൃത്രിമ രേഖ ചമയ്ക്കലും ഫണ്ടിന്റെ ദുരുപയോഗവും മുമ്പും നടന്നിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ സംശയാസ്പദമായ എല്ലാ പദ്ധതികളിന്മേലുള്ള ഫണ്ട് വിനിയോഗം യഥാവിധിയാണോ എന്ന് പുനഃപരിശോധിക്കേണ്ടത് ആവശ്യമാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സില്‍ പാര്‍ട്ടി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പി.രത്‌നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, എം.ദൃശ്യ, എ.അസീസ്, വത്സരാജ് കേളോത്ത്, വി.ഫക്രുദ്ദീന്‍, പി.ജമാല്‍, കെ.എം നജീബ്, ജിഷ പുതിയേടത്ത്, ഷീബ അരീക്കല്‍, മനോജ് പയറ്റ്‌വളപ്പില്‍, ടി.പി ശൈലജ, പി.പി.ഫാസില്‍, കെ.എം.സുമതി എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.