എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള വിധിപകർപ്പ് പുറത്ത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള വിധിപകർപ്പ് പുറത്ത്.  വിധിപകർപ്പിൽ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെയുള്ളത് ഗുരുതര നിരീക്ഷണങ്ങള്‍. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ഉത്തരവില്‍ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

എഡിഎമ്മിനെ അപമാനിക്കലായിരുന്നു പി പി ദിവ്യയുടെ ലക്ഷ്യം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കും. സാധാരണ ജാമ്യത്തിന് പോലും അര്‍ഹതയില്ല. മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കേസ് അല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി.

38 പേജുള്ള വിധിപകര്‍പ്പാണ് കോടതിയുടേത്. കേസില്‍ പി പി ദിവ്യക്ക് വ്യക്തമായ പങ്കുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കേസാണ് ഇതെന്ന് പി പി ദിവ്യക്ക് വ്യക്തത വരുത്താനായില്ല. അപക്വമായ നടപടിയാണ് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന പി പി ദിവ്യയുടെ വാദം തള്ളിയത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.

 

Leave a Reply

Your email address will not be published.