കനിവ് 108 ആംബുലൻസ് സർവീസിന് സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകി. എന്നാൽ, 90 കോടി രൂപ കുടിശ്ശിക ഉള്ളതിനാൽ ലഭിച്ച തുക അപര്യാപ്തമാണെന്നും ശമ്പള വിതരണം നടത്താൻ കഴിയില്ലെന്നുമാണ് കരാർ കമ്പനി പറയുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് കരാർ കമ്പനി നിയമപരമായി നടപടികൾ ആരംഭിച്ചെന്നും നവംബർ അഞ്ചിന് പദ്ധതി അവസാനിക്കുമെന്നും ആരോപണം. ഇതോടെ 1400 ഓളം ജീവനക്കാര്‍ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്.
കഴിഞ്ഞ ദിവസമാണ് കരാർ കമ്പനിക്ക് അടിയന്തര സാമ്പത്തിക സഹായമായി പത്തു കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചത്. എന്നാൽ 90 കോടി രൂപയോളം ഇപ്പോഴും കുടിശ്ശിക തുടരുന്നതിനാൽ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡിസംബർ മുതൽ നൽകിയ ബിൽ തുകയിൽ കുടിശ്ശിക വന്നതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി.
എന്നാൽ സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് കരാർ കമ്പനിയിൽ നിന്ന് യാതൊരു തരത്തിലുമുള്ള ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്നും കരാർ പുതുക്കി നൽകുന്ന നടപടികൾ നടക്കുകയാണെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. പുതിയ ടെൻഡർ വിളിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സാങ്കേതിക തടസ്സങ്ങൾ കാരണമാണ് കരാർ നീട്ടി നൽകുന്നത് വൈകിയത് എന്നും ഇത് സംബന്ധിച്ച് അടുത്തുകൂടുന്ന ബോർഡ് മീറ്റിങ്ങിൽ തീരുമാനം ഉണ്ടാകുമെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.


