കൊയിലാണ്ടി എം.എൽ.എയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമാകരുത്; കെ എം അഭിജിത്ത്

മുചുകുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ വൈശാഖിനെ കൊയിലാണ്ടി എം.എൽ.എയും അദ്ദേഹത്തിന്റെ ഓഫീസും ചേർന്ന് സംരക്ഷിക്കുകയാണെന്നും എം.എൽ.എ ഓഫീസ് ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയിരിക്കുന്നുവെന്നും കെ എം അഭിജിത്ത് ആരോപിച്ചു.

മുചുകുന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  യു.ഡി.വൈ.എഫ്, യു.ഡി.എസ്.എഫ് പ്രവർത്തകരെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയ കാനത്തിൽ ജമീല എം.എൽ.എയുടെ ഓഫീസ് സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.എൽ.എ  ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ക്രിമിനൽ സ്വഭാവമുള്ള ഓഫീസ് സ്റ്റാഫ് വൈശാഖിനെ പുറത്താക്കുന്നത് വരെ യു.ഡി.വൈ.എഫ് സമര രംഗത്തുണ്ടാകുമെന്നും വൈശാഖിനെ സ്റ്റാഫിൽ നിന്ന് നീക്കം ചെയ്യണമെന്നും മിസ്ഹബ് കീഴരിയൂർ ആവശ്യപ്പെട്ടു. വി പി ദുൽഖിഫിൽ, സമദ് നടേരി, എം.കെ സായീഷ്, കെ കെ റിയാസ്, പി രത്നവല്ലി ടീച്ചർ, മഠത്തിൽ അബ്ദുഹ്മാൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, എ കെ ജാനിബ്, ആസിഫ് കലാം, അജയ്ബോസ്, ജൂബിക സജിത്ത്, എ സി സുനൈദ്, പി കെ മുഹമ്മദലി, ഷിബിൽ പുറക്കാട് തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. റാഷിദ് മുത്താമ്പി സ്വാഗതവും, ഫാസിൽ നടേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.