കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ് ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ബഹു:ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ബഹു. കഴക്കൂട്ടം എം എൽ എ ശ്രീ. കടകംപള്ളി സുരേന്ദ്രൻ, കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ പി എസ് പ്രമോജ് ശങ്കർ IOFS, കരിക്കകം വാർഡ് കൗൺസിലർ ശ്രീ. ഡി ജി കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ വച്ച് സർവീസ് ഓപ്പറേഷനിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച 10 കെ എസ് ആർ ടി സി ഡിപ്പോകളിലെ യൂണിറ്റ് ഓഫീസർമാർക്ക് ഗതാഗത മന്ത്രി ഉപഹാരം നൽകുകയും ചെയ്തു.
മികച്ച സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആര്‍ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ബസില്‍ ഉണ്ട്. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്. പൊതുജനങ്ങള്‍ക്ക് മികച്ച യാത്ര സൗകര്യങ്ങള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകള്‍ വാങ്ങിച്ചു. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ ഫാസ്റ്റ് എ സി സര്‍വീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.


