തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു

നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി.  1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കുന്ന ദിവസം പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published.