യാത്രക്കാരെ ആകര്‍ഷിക്കാൻ കെ.എസ്.ആര്‍.ടി.സി നവകേരള ബസ് പൊളിച്ചു പണിയുന്നു

നവകേരള സദസിൻ്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ മന്ത്രിസഭ ഒന്നാകെ സഞ്ചരിക്കാന്‍ ഉപയോഗിച്ച നവകേരള ബസ് പൊളിച്ചു പണിയുന്നു. ബസിൻ്റെ ടോയ്‌ലറ്റ് ഒഴിവാക്കി സീറ്റിങ്‌ കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ബെംഗളൂരിലെ ബസ് കമ്പനി വര്‍ക്ക്‌ഷോപ്പില്‍ പൊളിച്ചു പണിയുന്നതെന്ന് കെഎസ്ആര്‍ടിസി ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

25 സീറ്റാണ് നിലവില്‍ ബസിനുള്ളത്. ഇത് 38 ആക്കി വര്‍ധിപ്പിക്കാനാണ് അറ്റകുറ്റപ്പണി. നിലവില്‍ സര്‍വീസിലുള്ള കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ ബസായ സ്‌കാനിയയുടെ സീറ്റിങ് കപ്പാസിറ്റി 36 മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ സ്‌കാനിയയുടെ അത്രയും നീളമില്ലാത്ത നവകേരള ബസില്‍ ടോയ്‌ലറ്റ് ഭാഗം ഒഴിവാക്കി സീറ്റിങ് കപ്പാസിറ്റി വര്‍ധിപ്പിച്ചു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.

1.25 കോടി രൂപയുടെ നവകേരള ബസ് ജുലൈ 21 ന് ശേഷം അറ്റകുറ്റ പണികളുടെ പേരില്‍ സര്‍വിസ് നടത്തിയിരുന്നില്ലെന്ന് കെഎസ്ആര്‍ടിസിയിലെ ഇഡി വിഭാഗഗം അറിയിച്ചു. അറ്റകുറ്റപ്പണി വൈകുകയും ബസ് കോഴിക്കോടുള്ള റീജയണല്‍ വര്‍ക്ക്‌ ഷോപ്പില്‍ തുടരുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തു വന്നതോടെയാണ് ബെംഗളൂരിലെ കമ്പനി വര്‍ക്ക്‌ഷോപ്പിലെത്തിച്ച് പണി തുടങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published.