അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്

ഷിരൂരില്‍ മലയപ്പാടെയിടിഞ്ഞ് എഴുപതോളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അര്‍ജുനെയോര്‍ത്തുള്ള നോവുണങ്ങാത്ത ജനസാഗരത്തിനിടയിലൂടെ അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്കരിക്കുക. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്‌സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published.