പന്തലായനി പുത്തലത്ത് കുന്നിനും കുന്ന്യോറ മലയ്ക്കും ഇടയിലുള്ള ബൈപ്പാസ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണത്തില്‍ മെല്ലെപ്പോക്ക്. ചെങ്ങോട്ടുകാവില്‍ ബൈപ്പാസ് തുടങ്ങുന്നിടത്ത് നിര്‍മ്മിച്ച ഉയര പാതയിലേക്കുളള റോഡ് നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവിടെ സര്‍വ്വീസ് റോഡ് നിര്‍മ്മാണവും ഇഴഞ്ഞു നീങ്ങുകയാണ്. താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാത മുറിച്ചു കടക്കുന്ന കോമത്തുകരയില്‍ ഓവര്‍പാസ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സര്‍വ്വീസ് റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ല. കോമത്തുകര മുതല്‍ മുത്താമ്പി റോഡ് വരെ മുക്കാല്‍ ഭാഗം റോഡിന്റെ പണി പൂര്‍ത്തിയായി. പന്തലായനി പുത്തലത്ത് കുന്ന്, കൂമന്‍തോട്, കുന്ന്യോറമല, കൊല്ലം ഭാഗങ്ങളിലും (ചെയിനേജ് നമ്പര്‍ 221 മുതല്‍ 223 വരെ) പണി പൂര്‍ത്തിയായിട്ടില്ല. ഈ ഭാഗത്ത് കനാല്‍ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

കൂമന്‍തോട് റോഡ് കടന്നു പോകുന്നിടത്ത് യാത്രക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ പാകത്തില്‍ ബോക്‌സ് കള്‍വെര്‍ട്ട് നിര്‍മ്മിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ ഭാഗത്ത് റോഡ് നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സര്‍വ്വീസ് റോഡെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കൊയിലാണ്ടി നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്ന വാഹനങ്ങള്‍ക്ക് അതുവഴി പോകാമായിരുന്നു. കൊല്ലം അണ്ടര്‍ പാസ് നിര്‍മ്മിച്ച സ്ഥലത്ത് മുചുകുന്ന് കനാല്‍ പാലം വരെ മാത്രമാണ് സര്‍വ്വീസ് റോഡ് പൂര്‍ത്തിയായത്. നന്തിയില്‍ ബൈപ്പാസ് ആരംഭിക്കുന്നിടത്തും റോഡ് നിര്‍മ്മാണം തുടങ്ങിയിട്ടു പോലുമില്ല. നന്തിയില്‍ നിര്‍മ്മിച്ച ഉയരപാതയിലേക്ക് റോഡ് നിര്‍മ്മിച്ചിട്ടില്ല. നന്തിയിലെ ഉയരപാത ശ്രീശൈലം കുന്നുവരെ ദീര്‍ഘിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാണ് റോഡ് നിര്‍മ്മിക്കുന്നതെങ്കില്‍ നന്തി-കീഴൂര്‍ റോഡ് അടയുന്ന സാഹചര്യം വരും. അടുത്ത പിഷാരികാവ് ഉല്‍സവത്തിന് മുമ്പെങ്കിലും ബൈപ്പാസിനോടനുബന്ധിച്ചുളള സര്‍വ്വീസ് റോഡെങ്കിലും പൂര്‍ത്തിയായാല്‍ ദേശീയപാതയിലെ തിരക്ക് ഒരു പരിധിയെങ്കിലും കുറയുമായിരുന്നു.

  

Leave a Reply

Your email address will not be published.