നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതില്‍ മെല്ലെപ്പോക്ക്

കൊയിലാണ്ടി : വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ സ്ഥാപിക്കുന്നതില്‍ മെല്ലെപ്പോക്ക്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്രം സ്ഥാപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി രൂപയുടെ പദ്ധതി സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. നബാര്‍ഡ് മുഖേന പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുമെന്നായിരുന്നു സര്‍വ്വകലാശാലാധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനുളള നടപടികള്‍ പുരോഗമിച്ചിട്ടില്ലെന്നാണ് വിവരം.

വലിയ മലയില്‍ സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ നാല് ഏക്കര്‍ ഭൂമി കൊയിലാണ്ടി നഗരസഭ കൈമാറിയിട്ടുണ്ട് .ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഭൂരേഖ ഏറ്റുവാങ്ങിയത്. വടക്കന്‍ കേരളത്തിലെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും അറിവ് പകരുന്ന ഗവേഷണ വിജ്ഞാന വ്യാപന കേന്ദ്രമായിരിക്കും വലിയ മലയില്‍ സ്ഥാപിതമാകുകയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞിരുന്നു.

നബാര്‍ഡ് സാമ്പത്തിക സഹായം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ ഉപ കേന്ദ്രത്തിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തു തുടങ്ങാന്‍ കഴിയും. അതിന് മുമ്പ് വലിയ മലയിലേക്ക് റോഡ് സൗകര്യം ഏര്‍പ്പെടുത്തണം. റോഡ് വികസനമുള്‍പ്പടെയുളള സൗകര്യമൊരുക്കുന്നതിനായി കൊയിലാണ്ടി നഗരസഭ കഴിഞ്ഞ ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൊയിലാണ്ടി നഗര കുടിവെളള പദ്ധതിയുടെ ഭാഗമായി വലിയ മലയില്‍ വലിയ ജലസംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടുത്തേക്കും റോഡ് സൗകര്യം അനിവാര്യമാണ്.

മൃഗ സംരക്ഷണ ക്ഷീര വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍,യുവാക്കള്‍,വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിശീലന നല്‍കുന്ന കേന്ദ്രമായിരിക്കും തുടക്കത്തില്‍ വലിയ മലയില്‍ ആരംഭിക്കുകയെന്ന് വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ.എം.ആര്‍.ശശീന്ദ്രനാഥ് പ്രഖ്യാപിച്ചിരുന്നു. വെറ്റിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തിരുവാഴം കുന്നില്‍ കന്നുകാലി ഗവേഷണ കേന്ദ്രം,തൃശൂര്‍ തുമ്പൂര്‍മുഴിയില്‍ കന്നുകാലി പ്രജനന കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണൂത്തി,പൂക്കോട്,കാമ്പസുകളില്‍ കന്നുകാലി,ആട്,പന്നി,കാട,താറാവ് ഫാമുകള്‍ ഉണ്ട്. പൂക്കോട് കാമ്പസില്‍ എമു ഫാമുമുണ്ട്.

Leave a Reply

Your email address will not be published.