കാലിക്കറ്റ് സര്‍വകലാശാലക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി

കാലിക്കറ്റ് സര്‍വകലാശാലക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി രംഗത്ത്. പുനര്‍മൂല്യനിര്‍ണയത്തില്‍ നാല് മാര്‍ക്ക് നാൽപ്പതായതോടെ ചെലവായ തുക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ഗവ. ലോ കോളജിലെ പഞ്ചവത്സര എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ നോയ ആസിഫ് ഹൈക്കോടതിയില്‍. കഴിഞ്ഞ വര്‍ഷം എഴുതിയ പരീക്ഷ ഫലം പുറത്തുവന്നതോടെ 75ല്‍ നാല് മാര്‍ക്ക് മാത്രമാണ് നോയക്ക് ലഭിച്ചത്.

പിന്നാലെ പുനര്‍മൂല്യനിര്‍ണയത്തിന് കൊടുക്കുകയും മാര്‍ക്ക് നാലില്‍ നിന്ന് നാല്‍പതായി ഉയരുകയുമായിരുന്നു. ക്ലെറിക്കല്‍ മിസ്റ്റേക്ക് ആണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഇതിന് പിന്നാലെ സര്‍വകലശാലക്ക് വീഴ്ച പറ്റിയെന്നും തന്റേതല്ലാത്ത കാരണത്താല്‍ ചെലവായ തുക തിരികെ ലഭിക്കണമെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആവശ്യം.

2023ല്‍ എഴുതിയ പരീക്ഷയുടെ ഫലം ഇക്കഴിഞ്ഞ മേയിലാണ് പുറത്തുവന്നത്. നാല് മാര്‍ക്കായിരുന്നു വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്. പ്രസ്തുത പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കി. മൂന്ന് അധ്യാപകര്‍ ഉത്തരക്കടലാസ് പരിശോധിച്ച ശേഷവും വിദ്യാര്‍ത്ഥിക്ക് 40 മാര്‍ക്ക് ലഭിച്ചതായി കണ്ടെത്തി.

ഇതോടെയാണ് സര്‍വകലാശാലയുടെ പിഴവാണെന്ന് തിരിച്ചറിയുന്നത്. അധികൃതരെ ബന്ധപ്പെടുകയും ചെലവായ 900 രൂപയിലധികം വരുന്ന തുക തിരികെ ലഭിക്കണമെന്ന് വിദ്യാര്‍ത്ഥി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല മാനദണ്ഡങ്ങളില്‍ തുക തിരികെ നല്‍കണമെന്ന നിബന്ധനയില്ലെന്നായിരുന്നു അധികൃതരുടെ വാദം.

Leave a Reply

Your email address will not be published.