കുറഞ്ഞ വേതന മേഖലകൾ സ്ത്രീകൾക്ക് എന്ന കാഴ്ചപ്പാട് മാറണം: അഡ്വ. പി സതീദേവി

സമൂഹത്തിൽ കുറഞ്ഞ വേതനമുള്ള തൊഴിൽ മേഖലകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണെമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതാ കമ്മിഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സമൂഹത്തിൽ ഇന്ന് തുല്യ വേതനം സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് സർക്കാർ മേഖലയിലാണ്. എന്നാൽ സർക്കാർ മേഖലയിൽ സ്ത്രീകൾ കൂട്ടത്തോടെ ജോലി ചെയ്യുന്നത് സാമൂഹിക ക്ഷേമ മേഖലയിലാണ്. അംഗൻവാടികളിലും ആശാവർക്കന്മാരായും കുടുംബശ്രീകളിലും ജോലി ചെയ്യുന്നു.
അതേസമയം ഇവർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ചോദിക്കുമ്പോൾ പറയുന്നത് ശമ്പളം അല്ല അവർ ചെയ്തത് സേവനമായതിനാൽ അതിനുള്ള വേതനമാണ് നൽകുന്നത് എന്നാണ്. എന്നാൽ ഈ കുറഞ്ഞ വേതന മേഖലയിൽ പുരുഷന്മാരെ ആരെയും കാണുന്നില്ല. ഈ നിലപാട് സർക്കാരുകളും മാറ്റേണ്ടതുണ്ട്.

സ്ത്രീ ജോലിക്ക് പോകുന്നത് ഗതികേടാണെന്ന് കരുതിയിരുന്ന കാരണവന്മാർ ഉണ്ടായിരുന്ന നാടാണിത്. ആ സാമൂഹിക സാഹചര്യത്തിൽ ഇപ്പോൾ മാറ്റം വന്നു. പുരുഷനൊപ്പം സ്ത്രീയും ജോലിക്ക് പോയാലേ ഇപ്പോൾ കുടുംബം പുലർത്താനാവൂ. സാഹചര്യം മാറി എങ്കിലും സർക്കാർ മേഖലയിൽ ഒഴികെ സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കുന്നില്ല. ഇവിടെ സ്ത്രീയുടെ അധ്വാനത്തെ ചെറുതായി കാണുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.
സ്ത്രീ സംരക്ഷണത്തിന് ഒട്ടേറെ നിയമങ്ങളുണ്ട്. വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടുമുള്ള പീഡനങ്ങൾ തടയുന്നതിന് ആവശ്യമായ എല്ലാ നിയമവും രാജ്യത്തുണ്ട്. എന്നിട്ടും വീടുകളിൽ മാത്രമല്ല പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകൾ അപമര്യാദ നേരിടേണ്ടിവരുന്നു. നിയമങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരല്ല എന്നതാണ് കാരണം. 2005ലെ ഗാർഹിക പീഡന നിരോധന നിയമം സംബന്ധിച്ച് നിരവധി ബോധവത്കരണ ക്ലാസുകൾ വനിത കമ്മീഷൻ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പുരുഷന്മാരുടെ പങ്കാളിത്തം കുറവാണ്. പീഡകരിൽ 90 ശതമാനത്തോളം പുരുഷന്മാർ ആണെന്നതിനാൽ ബോധവത്കരണ ക്ലാസുകളിൽ അവരെ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. അവർ കൂടി ബോധവത്കരിക്കപ്പെട്ടാലെ നിയമം പൂർണ്ണതോതിൽ നടപ്പാക്കാനാവൂ. സ്ത്രീ വിരുദ്ധമായ ചുറ്റുപാടിൽ നിന്നും അവരുടെ സാമൂഹിക പദവി മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുവരുക എന്ന ദൗത്യമാണ് വനിതാ കമ്മീഷൻ ഏറ്റെടുത്തിരിക്കുന്നത്. അതിനുള്ള പ്രചരണ പരിപാടികളുമായി കമ്മീഷൻ മുന്നോട്ടു പോകുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി അനുഷ അധ്യക്ഷയായി. തീരദേശ മേഖലയിൽ പത്താം ക്ലാസ് ഫലം വരുമ്പോൾ 90% ഉന്നത വിജയം നേടുന്നത് പെൺകുട്ടികൾ ആണെങ്കിലും ഡിഗ്രി തലത്തിലേക്ക് എത്തുമ്പോൾ അത് 20% ആയി കുറയുന്നതായി അനൂഷ പറഞ്ഞു. പെൺകുട്ടികൾ പഠനം പൂർത്തിയാക്കാൻ പോലുമാവാതെ പോകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവദാസൻ, വനിതാ കമ്മിഷൻ പ്രൊജക്റ്റ് ഓഫീസർ എൻ ദിവ്യ, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ ആർ അർച്ചന തുടങ്ങിയവർ സംസാരിച്ചു. തീരദേശ മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. കെ. വിജുലയും ഗാർഹിക പീഡന നിരോധന നിയമം 2005 നെ കുറിച്ച് അഡ്വ: പി എം ആതിരയും ക്ലാസെടുത്തു.
ദിദ്വിന ക്യാമ്പിന്റെ ആദ്യ ദിവസമായ ഇന്നലെ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: സതീദേവിയുടെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ ഭവനങ്ങൾ സന്ദർശിച്ചിരുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവരും കിടപ്പുരോഗികൾ ഉള്ളതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്. ഇവർക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങളും നൽകി. തുടർന്ന് നടന്ന ഏകോപന യോഗത്തിൽ തീരദേശ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു. രണ്ടുദിവസമായി നടന്ന ക്യാമ്പിന്റെ റിപ്പോർട്ട് വനിതാ കമ്മീഷൻ സർക്കാരിന് കൈമാറും.

Leave a Reply

Your email address will not be published.

Previous Story

ക്ഷേത്രങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് അനുവദിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യണം

Next Story

നഗരസഭ പരിധിയിൽ മിഴി തുറന്ന് സി സി ക്യാമറകൾ

Latest from Local News

എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി

ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി.  മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ