പ്രായപൂർത്തിയാകാത്ത മകളുടെ മുമ്പിൽ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിൽ യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത മകളുടെ മുമ്പിൽ കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിൽ യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടച്ചാൽ തുക പരാതിക്കാരിയായ കുട്ടിക്കു നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊണ്ടോട്ടിയിലെ ഭർത്തൃവീട്ടിൽനിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി തീവണ്ടിയിൽ എറണാകുളത്തേക്കുപോയി. യാത്രക്കിടെ ഒഡിഷ സ്വദേശിയായ ലോചൻ നായ്‍കിനെ പരിചയപ്പെട്ടു. ഇയാൾക്കൊപ്പം രാത്രി ഏഴുമണിയോടെ നോർത്ത് റെയിൽവേ സ്റ്റേഷനുസമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുൻപിൽ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്.

17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏൽപ്പിച്ചു. വീട്ടിലെത്തിയ കുട്ടി മുത്തച്ഛൻ മുഖാന്തരം ചൈൽഡ്‌ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കുമാറ്റി. ഇവിടെയെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ലോചൻ നായ്‌ക് ഒളിവിലാണ്. കൊണ്ടോട്ടി പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വി. വിമൽ, ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ എന്നിവരാണ് കേസന്വേഷിച്ചത്.

Leave a Reply

Your email address will not be published.