കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് പറഞ്ഞ ഹൈക്കോടതി മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഉത്തരവിട്ടു. ഹർജിക്കാരനായ എം.എസ്.എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്.
പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സർക്കാർ മറുപടി നൽകി. ഇതിൻ്റെ ഫൊറൻസിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയിൽ പോകുന്നുവെന്നും സർക്കാർ മറുപടി നൽകി. വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണം എന്നുള്ള ഹർജിക്കാരന്റെ വാദം പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയ കോടതി ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. കേസ് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി.


