കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 11 രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തില്‍ ഒഴിവ് വരികയായിരുന്നു. ഈ സീറ്റിലേക്കാണ് ജോര്‍ജ്ജ് കുര്യന്‍ ഇപ്പോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മൂന്നാം മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് കുര്യന്‍. ബിജെപിയിൽ നാല് പതിറ്റാണ്ടിലേറെയായി ദേശീയ നിർവാഹക സമിതി അംഗത്വം, യുവമോർച്ച ദേശീയ വൈസ് പ്രസിഡന്‍റ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതല്‍ അദ്ദേഹം പാർട്ടിയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published.