മൈക്രോ സോഫ്റ്റ് വിന്‍ഡോസിലെ നീല സ്‌ക്രീന്‍ സാങ്കേതിക തകരാര്‍ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്

മൈക്രോ സോഫ്റ്റ് വിന്‍ഡോസിലെ നീല സ്‌ക്രീന്‍ സാങ്കേതിക തകരാര്‍ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനിയായ ഫോര്‍ട്രയാണ് അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിന്‍ഡോസ് 10, വിന്‍ഡോസ് 11, വിന്‍ഡോസ് സെര്‍വര്‍ 2016, വിന്‍ഡോസ് സെര്‍വര്‍ 2019, വിന്‍ഡോസ് സെര്‍വര്‍ 2022 എന്നിവയിലെ കോമണ്‍ ലോഗ് ഫയല്‍ സിസ്റ്റ (സിഎല്‍എഫ്എസ്)ത്തിലാണ് ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ അപകട സാധ്യത ഫോര്‍ട്ര ചൂണ്ടിക്കാണിക്കുന്നത്. കിബഗ്ചെക്ക് എക്സ് ഫങ്ഷനിലേക്കുള്ള നിര്‍ബന്ധിത കോള്‍ വഴി നീല സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും.

അപകട സാധ്യത ഔദ്യോഗികമായി സിവിഇ-2024-6768 പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്‍പുട്ട് ഡേറ്റയിലെ നിര്‍ദിഷ്ട അളവുകളുടെ തെറ്റായ മൂല്യനിര്‍ണയം കിബഗ്ചെക്ക് എക്സ് പ്രവര്‍ത്തനത്തെ ട്രിഗര്‍ ചെയ്യുന്നു. ഇതുമൂലം വിന്‍ഡോസ് 10, വിന്‍ഡോസ് 11 എന്നിവയുടെ എല്ലാ പതിപ്പുകളെയും വിന്‍ഡോസ് സെര്‍വര്‍ 2022 നെയും ബാധിക്കും. സിസ്റ്റത്തില്‍ സ്ഥിരതയില്ലായ്മയും സര്‍വിസ് നിഷേധവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബാധിച്ച സിസ്റ്റങ്ങളില്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ഡേറ്റ നഷ്ടത്തിനു കാരണമാകുകയും ചെയ്യും.

ഉപയോഗത്തിനിടയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന നീല സ്‌ക്രീനാണ് കഴിഞ്ഞ മാസം ഉപയോക്താക്കളെ വലച്ചത്. ലോകമെമ്പാടുമുള്ള വിന്‍ഡോസ് വര്‍ക്ക് സ്റ്റേഷനുകളില്‍ ഡെത്ത് എററിനെ സൂചിപ്പിക്കുന്ന നീല സ്‌ക്രീന്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രികള്‍, ബാങ്കുകള്‍, വിമാന സര്‍വിസുകള്‍, ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍, ടിവി, റേഡിയോ ബ്രോഡ്കാസ്റ്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസുകള്‍ ഓഫ് ലൈനായിരുന്നു.

Leave a Reply

Your email address will not be published.