
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും നാവികസേനയുടെ ഡൈവർ കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നാവികസേന എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്.
ചൊവ്വാഴ്ച നദിയിൽനിന്ന് ലോറിയുടെ ജാക്കി ലിവർ ഈശ്വർ മാൽപേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്നൽ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവർ കിട്ടിയത്. ഇത് അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കർ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.

