ഇതായിരിക്കണം മനുഷ്യസ്‌നേഹം, യൂസഫിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്

കൂലിപണിക്കാരനായ യൂസഫും ഭാര്യ ഹാജറയും മറിച്ചൊന്നും ആലോചിച്ചില്ല, ഇത്രയും നാള്‍ ഗള്‍ഫിലും നാട്ടിലും കഠിനാധ്വാനം ചെയ്തു സ്വരൂപിച്ചു കൂട്ടിയ വരുമാനം കൊണ്ട് വാങ്ങിയ അഞ്ച്  സെന്റ് ഭൂമി വിട്ടു നല്‍കുന്ന കാര്യത്തില്‍. വയനാട്ടില്‍ ദുരന്തത്തില്‍പ്പെട്ടത് തന്റെയും കൂടി സഹജീവിയാണെന്ന് പാവം യൂസഫിന് തിരിച്ചറിയാന്‍ അധിക സമയവും വേണ്ടി വന്നില്ല. കാപ്പാട് ഷാലിമാര്‍ ഹൗസില്‍ കെ.പി.യൂസഫാണ് ഉളളിയേരി പൊയിലുങ്കല്‍ താഴ വീട് നിര്‍മ്മിക്കാനായി വാങ്ങിയ അഞ്ച് സെന്റ് സ്ഥലം ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നശിച്ച ആര്‍ക്കെങ്കിലും ഉപകരിക്കും വിധം വീട് നിര്‍മ്മിക്കാനായി വിട്ടു നല്‍കുന്നത്. തന്റെ തീരുമാനം യൂസഫ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചപ്പോള്‍ ,മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് പിന്നാലെയെത്തി. ഭൂമി കൈമാറാനുളള മഹാമനസ്കതയെ  പിണറായി വിജയന്‍ അഭിനന്ദിച്ചു. ബന്ധപ്പെട്ട കലക്ടര്‍മാരുമായി സംസാരിച്ച് തുടര്‍ നടപടികളെടുക്കാനും സ്‌നേഹത്തോടയുളള നിര്‍ദ്ദേശം.
പതിമൂന്ന് വര്‍ഷക്കാലം ഗള്‍ഫ് നാട്ടില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യം കൊണ്ടാണ് യൂസഫ് ഉള്ളിയേരിയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. കാപ്പാടില്‍ യൂസഫിന് വീടുളളപ്പോള്‍,ഉളളിയേരിയിലെ സ്ഥലം ദുരന്തബാധിതര്‍ക്ക് പ്രയോജനമാകട്ടെയെന്ന് യൂസഫ് ആഗ്രഹിച്ചു.
യൂസഫിന്റെ മകന്‍ അഖില്‍ അന്‍വര്‍ ആംബുലന്‍സ് ഡ്രൈവറാണ്. വയനാട് ദുരന്തം അറിഞ്ഞത് മുതല്‍ മകന്‍ ആംബുലന്‍സുമായി അവിടെയാണ്. ദുരന്ത ഭൂമിയില്‍ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരുടെ കണ്ണീരൊപ്പുകയാണ് അഖില്‍ അന്‍വര്‍. ഭാര്യ ഹാജറയും മറ്റൊരു മകനായ അസ്‌റഹ് സമാനും യൂസഫിന്റെ തീരുമാനത്തെ ശക്തമായി പിന്തുണച്ചു.

Leave a Reply

Your email address will not be published.