താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെന്ന് ഡിവൈഎസ്‍പി പ്രമോദ്

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് ഡിവൈഎസ്‍പി പ്രമോദ്. കേസിൽ ‌ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേർ കസ്റ്റഡിയി‌ലാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെല്ലാം കേസിൽ നേരിട്ട് ബന്ധമുള്ളവരാണ്. പത്തു പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വയനാട്ടിലെ രണ്ടു റിസോർട്ടുകളിലായാണ് ഹർഷദിനെ പാർപ്പിച്ചത്. കേസിൽ പ്രതികളായ മറ്റുള്ളവരെ കൂടി ഉടൻ പിടികൂടുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

ഹര്‍ഷദിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷദിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഹര്‍ഷദിനെ വൈത്തിരിയില്‍ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയവര്‍ ഹർഷദിനെ വൈത്തിരിയില്‍ ഇറക്കി വിടുകയായിരുന്നു. കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഹര്‍ഷദ് കഴിഞ്ഞ ദിവസം ഭാര്യ ഷഹലയുടെ താമരശ്ശേരിയിലെ വീട്ടില്‍ എത്തിയതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്ത് പോയി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല. പിന്നീട് മലപ്പുറം ആണ് താന്‍ ഉള്ളത് എന്നും ഫോണില്‍ അറിയിച്ചിരുന്നു. ഹര്‍ഷദിന്റെ കാറ് ഉപേക്ഷിച്ച നിലയില്‍ അമ്പായത്തോട് എല്‍പി സ്‌കൂളിന്റെ പിന്നില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന നിലയിലായിരുന്നു.

Leave a Reply

Your email address will not be published.