നന്തി -ചെങ്ങോട്ടുകാവ് ബൈപാസ്സ്: കൊല്ലം കുട്ടത്ത് കുന്നുമ്മൽ താഴത്ത്( പാവുവയൽ) പ്രദേശവാസികളുടെ യാത്രാ ദുരിതം അടിയന്തിരമായി പരിഹരിക്കണം: ബി.ജെ.പി.

ദേശീയ പാതയുടെ ഭാഗമായ നന്തി -ചെങ്ങോട്ടുകാവ് ബൈ പാസ്സ് കടന്നു പോവുന്ന കൊല്ലം കുട്ടത്ത് കുന്നുമ്മൽ താഴത്ത് പ്രദേശവാസികൾ കൊയിലാണ്ടി എം എൽ ഐ യും വാർഡ് കൗൺസിലറും അടങ്ങുന്ന പ്രാദേശിക ജനപ്രതിനിധികളുടെ തികഞ്ഞ അവഗണനയും അനാസ്ഥയും കാരണം ഇന്ന് ദുരിതത്തിലാണ്. ഈ പ്രദേശം ഏറെക്കുറെ ഇന്ന് ഒറ്റപ്പെട്ട നിലയിലാണ്. ദേശീയ പാതയുടെ സർവ്വീസ് റോഡിൽ പ്രവേശിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെ ഇല്ല. നെല്ല്യാടി റോഡിലെ നരിമുക്കിൽ നിന്നാരംഭിക്കുന്ന റോസ് അവസാനിക്കുന്നത് ദേശീയ പാതയിലെ സർവ്വീസ് റോഡിന് സമീപത്താണ്. എന്നാൽ ഇവിടെ സർവ്വീസ് റോഡ് 4-5 മീറ്റർ ഉയരമുള്ളതാണ്. മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മിച്ചാലെ ഇവിടുത്തുകാർക്ക് സർവ്വീസ് റോഡിൽ പ്രവേശിക്കാൻ സാധിക്കൂ. മാത്രവുമല്ല നെല്ല്യാടി റോഡിൽ പ്രവേശിക്കണമെങ്കിൽ റോഡിലെ മുട്ടോളം വെള്ളംനീന്തിക്കടന്ന് വേണം പോകാൻ.

ഇവിടത്തെ ഓടകൾ മണ്ണും ചളിയും നീക്കാത്തതുകാരണം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ദേശീയപാത അധികൃതർ പാത കടന്നു പോകുന്ന പ്രദേശത്തിൻ്റെ വിശദമായ സ്കെച്ചും പ്ലാനും വളരെക്കാലം മുമ്പുതന്നെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും വ്യക്തമായി പ്രദർശിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ സ്ഥലം MLA യും വാർഡ്കൗൺസിലറും ഭാവിയിൽ പ്രദേശവാസികൾക്കുണ്ടാവാൻ പോവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമായയാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രാദേശിക ജനപ്രതിനിധികളുടെ തികഞ്ഞ അവഗണനയാണ് കാര്യങ്ങൾ ഇത്രയും വഷളാകാൻ കാരണം. ആയതിനാൽ ഈ പ്രദേശത്തുകാരുടെ യാത്രാ ദുരിതങ്ങൾ പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്ഥലം MLA യുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടു . ബി.ജെ.പി നേതാക്കളായ മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്,ജന സെക്രട്ടറി കെ വി സുരേഷ്, ടി എം രവീന്ദ്രൻ, കെ പി എൽ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.