
സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ മൂന്നു കുട്ടികൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു. വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് കത്തയച്ചത്. രണ്ട് കുട്ടികൾ മരിച്ചതിനു പുറമേ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറ് പേരെ മാത്രം ബാധിച്ചിരുന്ന രോഗം കേരളത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ കൃത്യമായ പഠനം ആവശ്യമാണെന്ന് കാണിച്ചാണ് എംപി കത്തയച്ചിരിക്കുന്നത്.


