റസ്റ്റോറന്‍റുകളിൽ ബിയറും വൈനും, ബാറുകളിലൂടെ കള്ളും ഉൾപ്പടെ വിൽപ്പന നടത്താവുന്ന രീതിയിൽ മദ്യനയം പരിഷ്കരിക്കാൻ സർക്കാർ ആലോചന

റസ്റ്റോറന്‍റുകളിൽ ബിയറും വൈനും, ബാറുകളിലൂടെ കള്ളും ഉൾപ്പടെ വിൽപ്പന നടത്താവുന്ന രീതിയിൽ മദ്യനയം പരിഷ്കരിക്കാൻ സർക്കാർ ആലോചന. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കി പ്രത്യേക ഫീസ് നൽകിയായിരിക്കും ലൈസന്‍സ് അനുവദിക്കുക. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ വിവിധ വകുപ്പുകളുമായി ചേർന്ന് സർക്കാർ ആരംഭിച്ചു.

ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്‍റുകളില്‍ ബീയറും വൈനും വിളമ്പാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലും.

കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാറിൻ്റെ ആലോചനയിലുണ്ട്. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു.

വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല, ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിന് പിന്നില്‍. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തര്‍ദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപരിശോധിക്കാനും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published.