കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ് ;ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാവിന് ശസ്ത്രക്രിയ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്. എന്നാൽ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്.

വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിക്ക് സംസാരിക്കാൻ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള ചികിത്സയ്ക്കല്ല എത്തിയതെന്നും കുടുംബം പറയുന്നു. നാവിന് കുഴപ്പമൊന്നും ഇല്ലെന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ഗുരുതരവീഴ്ചയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വിഷയത്തിൽ മെഡി. കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

അതേസമയം, സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടുമായി സംസാരിക്കുകയും മെഡി.കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

   

Leave a Reply

Your email address will not be published.