സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരത്തെ തുടർന്ന് കഴിഞ്ഞ ആറു ദിവസമായി ടെസ്റ്റുകൾ മുടങ്ങിയിരുന്നു. ഇന്ന് പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകൾ പുനരാരംഭിക്കാനാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശം. അതേസമയം പ്രതിഷേധം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്.
ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം.

