മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള ഹർജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ആവശ്യം നിരാകരിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖകള്‍ അന്വേഷണം ആവശ്യപ്പെടാന്‍ പര്യാപ്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന് നിലപാടെടുക്കുകയായിരുന്നു.

സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി സഹായം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയെങ്കിലും അവയിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചത്. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആര്‍.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കി. ഇതിനെതിരേ സര്‍ക്കാര്‍ വീണ്ടും സി.എം.ആര്‍.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി.

Leave a Reply

Your email address will not be published.