മോഡിയുടെ നേതൃത്വത്തില്‍ രാജ്യം വികസിച്ചുവെന്ന പ്രചരണം പച്ചക്കളളം-എം.വി.ശ്രേയാംസ്‌കുമാര്‍ എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് റാലിയില്‍ ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍

കൊയിലാണ്ടി; മോഡി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ രാജ്യം പുരോഗമിച്ചുവെന്നു പറയുന്നത് പച്ചക്കളളവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ അധിവസിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ 113 സ്ഥാനമാണ് ഇന്ത്യയ്ക്കുളളത്.

മാനവ വിഭവ വികസന കാര്യത്തിലും ഏറെ പിന്നില്‍. ഒരു വര്‍ഷം ഒന്‍പത് ലക്ഷം കുട്ടികള്‍ പോഷകാഹാര കുറവ് മൂലം ഇന്ത്യയില്‍ മരിച്ചു വീഴുകയാണ്.ഇന്ത്യയിലെ യുവാക്കളില്‍ 90 ശതമാനം പേര്‍ക്കും ജോലിയുടെ കാര്യത്തില്‍ പ്രതീക്ഷ നഷ്ട്ടപ്പെട്ടവരാണ്. 2022 ല്‍ പോതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയിലെ രണ്ട് ലക്ഷം തൊഴില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. രാജ്യത്ത് ഇത്രയും ഭീകരമായ ഒരവസ്ഥയുളളപ്പോള്‍,അതിനെ മറച്ചു വെക്കാന്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.പാര്‍ലമെന്റില്‍ ഒന്ന് ഉറക്കെ സംസാരിക്കാന്‍ പോലും കേരളത്തില്‍ നിന്ന് പോയ 18 അംഗം യൂ.ഡി.എഫ് മെമ്പര്‍മാര്‍ക്കായില്ലെന്ന് ശ്രേയാംസ്‌കുമാര്‍ കുറ്റപ്പെടുത്തി.


മോദി അടുത്ത അഞ്ച് വര്‍ഷം കൂടി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യ രീതിയിലുളള തിരഞ്ഞെടുപ്പ് സമ്പ്രദായം അതോടെ അവസാനിക്കും.ഇന്ത്യന്‍ ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും അട്ടിമറിക്കാനുളള ആര്‍.എസ്.എസ് അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത് നാം കണ്ടു കഴിഞ്ഞു. തിയ്യില്‍ കുരുത്ത പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാറിനെയും അട്ടിമരിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. നേതാക്കളെ ഭീഷണിപ്പെടുത്തി ബി.ജെ.പിയിലേക്ക് എത്തിക്കാനാണ് ശ്രമം. ഇടത് പക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി വരുതിയിലാക്കാമെന്നത് മോഡിയുടെ വ്യാമോഹം മാത്രമാണെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.